പ്രതീകാത്മക ചിത്രം | Photo: Francisco Seco/ AP
ദുബായ്: ഇറാനിൽ ശിരോവസ്ത്രം ധരിക്കാത്തതിന് പോലീസ് അറസ്റ്റുചെയ്ത യുവതി മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം ശക്തമായി. പോലീസും ജനങ്ങളും തമ്മിൽ ദിവസങ്ങളായി നടക്കുന്ന സംഘർഷത്തിൽ ഇതുവരെ 11 പേർ മരിച്ചെന്ന് മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.
ജനരോഷം നേരിടുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ഇന്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വിലക്കി. പ്രതിഷേധത്തിന്റെ വാർത്തകൾ പുറംലോകം അറിയാതിരിക്കാനാണ് ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിക്കുന്നതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 22-കാരിയായ കുർദ് വനിത മഹ്‌സാ അമീനി ടെഹ്‌റാനിലെ കസ്‌റ ആശുപത്രിയിൽ മരിച്ചത്. ശിരോവസ്ത്രം ധരിക്കാത്തതിന് പോലീസ് നേരത്തേ ഇവരെ അറസ്റ്റുചെയ്തിരുന്നു. അമീനി മർദനത്തിനിരയായെന്ന് കുടുംബം സംശയിക്കുന്നു. മരണകാരണം ഹൃദയസ്തംഭനമാണെന്ന് പോലീസ് വിശദീകരണം.
ജനങ്ങൾ തെരുവിലിറങ്ങിയത് സർക്കാരിനുനേരെ തുറന്ന വെല്ലുവിളിയായി. ഒട്ടേറെ യുവതികൾ ശിരോവസ്ത്രം കത്തിച്ച് പ്രതിഷേധിച്ചു. ഏകാധിപതിയുടെ മരണം എന്നതാണ് പ്രധാന മുദ്രാവാക്യം. അമീനി മരിക്കാനിടയായ സംഭവത്തെ യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്രസഭ പ്രതിനിധികളും ശക്തമായി അപലപിച്ചു.
Content Highlights: Iran cuts off social media, internet services as President Raisi addresses UN amid widespread prote
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..