പ്രധാനമന്ത്രി നരേന്ദ്രമോദി | Photo: PTI
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ഇന്ത്യ സൈനികനീക്കം നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ്. രഹസ്യാന്വേഷണവിഭാഗം.
ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളാകുന്ന പശ്ചാത്തലത്തിൽ, ഈരാജ്യങ്ങൾ തമ്മിലുള്ള സംഘർഷസാധ്യത തള്ളിക്കളയാനാകില്ലെന്നും രഹസ്യാന്വേഷണവിഭാഗം വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാഭീഷണികളുമായി ബന്ധപ്പെട്ടുനടന്ന വാർഷിക അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ.
ഇന്ത്യക്കെതിരായ ഭീകരവാദപ്രവർത്തനങ്ങൾക്ക് പാകിസ്താൻ പിന്തുണ നൽകുന്നുണ്ട്. അത് രൂക്ഷമായാൽ ഇന്ത്യൻസൈന്യം ശക്തമായി തിരിച്ചടിക്കുമെന്നും യോഗം വിലയിരുത്തി.
ചൈനയുമായുള്ള അതിർത്തിപ്രശ്നം പരിഹരിക്കാനുള്ള നയതന്ത്രചർച്ചകൾ താത്കാലികമായി വിജയം കണ്ടെങ്കിലും 2020-ലെ സംഘർഷത്തെത്തുടർന്നുള്ള ഭിന്നത രൂക്ഷമാണ്. അതിർത്തിയിൽ സൈനികവിന്യാസം ശക്തിപ്പെടുത്താനുള്ള ഇരുരാജ്യങ്ങളുടെയും നീക്കം യു.എസിന്റെ സുരക്ഷാതാത്പര്യങ്ങൾക്ക് ഭീഷണിയുണ്ടാക്കുമെന്നും അവലോകനത്തിൽ പറയുന്നു.
അതിനിടെ, ഭീകരവാദത്തെ പ്രതിരോധിക്കാൻ യു.എസും പാകിസ്താനും തമ്മിൽ ദ്വിദിന ചർച്ച നടന്നു. ആക്രമണോത്സുക ഭീകരവാദം തടയൽ, സൈബർസുരക്ഷ വർധിപ്പിക്കൽ തുടങ്ങിയ ഒട്ടേറെവിഷയങ്ങളിൽ ഫലപ്രദമായ നടപടികൾ ഇരുരാജ്യങ്ങളും മുന്നോട്ടുവെച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..