Photo: AP
വാഷിങ്ടൺ: യുക്രൈനിൽ പ്രയോഗിക്കാനായി ഉത്തരകൊറിയയിൽനിന്ന് വൻതോതിൽ റോക്കറ്റുകളും വെടിക്കോപ്പുകളും വാങ്ങാൻ റഷ്യ ഒരുങ്ങുന്നുവെന്ന് യു.എസിന്റെ രഹസ്യാന്വേഷണ വിഭാഗം. എത്രത്തോളം ആയുധങ്ങളാണ് വാങ്ങുന്നതെന്ന് കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. യുദ്ധത്തിൽ വൻതോതിൽ നഷ്ടം നേരിട്ടതുകൊണ്ടാണ് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകൊറിയയുമായി റഷ്യ സഹകരിക്കുന്നതെന്ന് യു.എസ്. വിലയിരുത്തുന്നു.
കഴിഞ്ഞ ആഴ്ച ഇറാൻ നിർമിത ആളില്ലാ വിമാനങ്ങൾ റഷ്യ ഇറക്കുമതിചെയ്തെന്ന് ബൈഡൻ ഭരണകൂടം സ്ഥിരീകരിച്ചിരുന്നു. മൊഹാജർ-6, ഷാഹെദ് പരമ്പരകളിലുള്ള ആളില്ലാ വിമാനങ്ങളാണ് വാങ്ങിയതെന്ന് യു.എസ്. പറയുന്നു.
പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്ന് ഉപരോധംനേരിടുന്ന റഷ്യക്ക് പുതിയ സഖ്യങ്ങൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. യു.എസുമായി ശത്രുതയിലുള്ള ഉത്തരകൊറിയയാകട്ടെ റഷ്യയുമായി സഹകരണം മെച്ചപ്പെടുത്താനുള്ള അവസരമായാണ് യുക്രൈൻ സംഘർഷത്തെ കാണുന്നത്. യുദ്ധത്തിന്റെ യഥാർഥ കാരണക്കാർ യു.എസ്. ആണെന്ന് അവർ ആരോപിക്കുന്നു. അധിനിവേശ പ്രദേശങ്ങളിലെ പുനർനിർമാണത്തിന് തൊഴിലാളികളെ നൽകാമെന്നും റഷ്യക്ക് വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
യുക്രൈനിലെ റഷ്യൻ നിയന്ത്രിതപ്രദേശമായ ഡോനെറ്റ്‌സ്‌കിന്റെയും ലുഹാൻസ്‌കിന്റെയും ‘സ്വാതന്ത്ര്യം’ ജൂലായിൽ ഉത്തരകൊറിയ അംഗീകരിച്ചു. ഈ നിലപാട് സ്വീകരിച്ചിട്ടുള്ള മറ്റൊരു രാജ്യം സിറിയമാത്രമാണ്.
Content Highlights: russia buys weapons from north korea alleges us
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..