Photo | AFP
ഉമാൻ(യുക്രൈൻ): റഷ്യ വെള്ളിയാഴ്ച പുലർച്ചെ യുക്രൈനിൽ നടത്തിയ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 19 മരണം. ഇരുപതിലേറെ ക്രൂസ് മിസൈലുകളും രണ്ടു ആളില്ലാവിമാനങ്ങളുമാണ് റഷ്യ യുക്രൈനുനേരെ തൊടുത്തത്. രണ്ടു മിസൈലുകൾ ആളുകൾ താമസിച്ചിരുന്ന കെട്ടിടത്തിനുമേലാണ് പതിച്ചത്. മൂന്നുകുട്ടികളും മരിച്ചവരിലുൾപ്പെടുന്നു.
തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യ മിസൈൽ. രണ്ടുമാസത്തിനിടെ ആദ്യമായാണ് കീവിനുനേരെ മിസൈൽ പ്രയോഗിക്കുന്നത്. 11 ക്രൂസ് മിസൈലുകളെയും രണ്ട് ആളില്ലാ വിമാനങ്ങളെയും തകർത്തതായി യുക്രൈൻ വ്യോമസേന അറിയിച്ചു.
മധ്യ യുക്രൈനിലെ ഉമാൻ നഗരത്തിലെ ജനവാസമുള്ള ഒൻപതുനില കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിലാണ് 14 പേർ മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. നേരം പുലരുംമുൻപേയായിരുന്നു ആക്രമണമെന്നും സ്ഫോടനത്തിനുശേഷം ഗ്ലാസുകളാൽ മൂടപ്പെട്ട അവസ്ഥയിലായിരുന്നു തങ്ങളെന്നും കെട്ടിടത്തിലെ താമസക്കാർ പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദീർഘമായ ഫോൺസംഭാഷണം നടത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി വെളിപ്പെടുത്തിയതിന് ദിവസങ്ങൾക്കുപിന്നാലെയാണ് ആക്രമണം. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് വെള്ളിയാഴ്ചത്തെ ആക്രമണം വ്യക്തമാക്കുന്നതെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ പറഞ്ഞു.
Content Highlights: ukraine, russia issue, 21 death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..