കീവ്: വ്ളാദിമിർ പുതിന്റെ പേരിൽ അന്താരാഷ്ട്ര നീതിന്യായകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനുപിന്നാലെ യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ഡൊണെറ്റ്‌സ്ക് മേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. തെക്കൻ ഖേർസണിൽ മിസൈലുകളുടെ അവശിഷ്ടം പതിച്ച് ഏഴുവീടുകളും ഒരു നഴ്സറിയും തകർന്നു.
യുക്രൈന്റെ മധ്യ, കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ 16 റഷ്യൻ ഡ്രോണുകളാണ് വെള്ളിയാഴ്ച രാത്രി ആക്രമണം നടത്തിയത്. ഇതിൽ 11 എണ്ണം വെടിവെച്ചിട്ടതായി യുക്രൈൻ വ്യോമസേന അറിയിച്ചു. 24 മണിക്കൂറിനിടെ 34 തവണ റഷ്യ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ കീവിലും ലീവിവിലുമായിരുന്നു കൂടുതൽ ആക്രമണം. യുക്രൈന്റെ ലിമാൻ, ബഹ്‌മുത്, അവ്ഡിവ്ക, മരിൻക തുടങ്ങിയ വ്യാവസായികമേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്. സാഫോറീസിയയിലും പാർപ്പിടകേന്ദ്രങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. അസോവ് കടലിന്റെ കിഴക്കൻ തീരത്തുനിന്നും റഷ്യൻ പ്രവിശ്യയായ ബ്രയാൻസ്കിൽനിന്നുമാണ് റഷ്യ മിസൈലുകൾ തൊടുത്തതെന്ന് യുക്രൈൻസേന പറഞ്ഞു.
യുക്രൈനിലെ യുദ്ധകുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞദിവസമാണ് അന്താരാഷ്ട്രനീതിന്യായ കോടതി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെയും ബാലാവകാശകമ്മിഷണറായ മരിയ അലക്സെയെവനയ്കെയുടെയും പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. യുദ്ധത്തിനിടെ കുട്ടികളടക്കമുള്ളവരെ നാടുകടത്തിയെന്നതാണ് ഇവരുടെ പേരിലുള്ള പ്രധാന കുറ്റം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..