ഇസ്ലാമാബാദ്: പാകിസ്താനിലും അഫ്ഗാനിസ്താനിലുമുണ്ടായ ശക്തമായ ഭൂചലനത്തിൽ 11 പേർ മരിച്ചു. രണ്ടുസ്ത്രീകളുൾപ്പെടെ ഒമ്പതുപേരാണ് പാകിസ്താനിൽ മരിച്ചത്. 160-ലേറെപ്പേർക്ക് പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നെന്ന് ‘ജിയോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു.
അഫ്ഗാനിസ്താനിലെ ഹിന്ദു കുഷ് മേഖലയിൽ 180 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹി-രാജ്യതലസ്ഥാന മേഖലയുൾപ്പെടെ ഉത്തരേന്ത്യയുടെ വിവിധഭാഗങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.
പാകിസ്താനിലെ ലഹോർ, ഇസ്‌ലാമാബാദ്, റാവൽപിണ്ടി, ക്വെറ്റ, പെഷാവർ, കൊഹാട്ട്, ലക്കി മർവാട്ട്, ഗുജ്‌റൻവാല, സിയാൽകോട്ട്, ഗിൽഗിത്-ബാൾട്ടിസ്താൻ തുടങ്ങിയ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായി. ഏത് സാഹചര്യവും നേരിടാൻ കരുതിയിരിക്കാൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ദുരന്തനിവാരണ ഉദ്യോഗസ്ഥരോടു നിർദേശിച്ചു.
തുർക്മെനിസ്താൻ, കസാഖ്സ്താൻ, താജിക്കിസ്താൻ, ഉസ്ബെക്കിസ്താൻ, ചൈന, കിർഗിസ്താൻ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി.
ഈ വർഷം ജനുവരിയിൽ ഇസ്‌ലാമാബാദിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. 2005-ൽ പാകിസ്താനിലുണ്ടായ ഭൂകമ്പത്തിൽ 74,000 പേരാണ് മരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..