കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ ഞായറാഴ്ച രാത്രി നടത്തിയ മിസൈലാക്രമണങ്ങൾക്കുപിന്നാലെ തിങ്കളാഴ്ച പകലും കനത്ത വ്യോമാക്രമണം നടത്തി റഷ്യ.
റഷ്യയുടെ 11 ബാലിസ്റ്റിക് മിസൈലുകൾ യുക്രൈന്റെ വ്യോമപ്രതിരോധസംവിധാനം വെടിവെച്ചിട്ടുവെന്ന് സൈനികമേധാവി വലേറി സലുഷ്‌നി അറിയിച്ചു. റോക്കറ്റിന്റെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ പതിച്ച് കെട്ടിടങ്ങൾ തകർന്നു. ചിലയിടത്ത് തീപ്പിടിത്തമുണ്ടായി. ഒരാൾക്ക് പരിക്കേറ്റു. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ഇസ്‌കന്ദറുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തെ അപലപിച്ച യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി, അഭയകേന്ദ്രങ്ങളിലേക്ക് ഭയന്നോടുന്ന സ്കൂൾ കുട്ടികളുടെ ചിത്രം പങ്കുവെച്ചു. ജനവാസകേന്ദ്രങ്ങൾക്കുനേരെ തുടർച്ചയായി ആക്രമണം നടത്തുന്ന റഷ്യയ്ക്ക് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ മുന്നറിയിപ്പ് നൽകി. റഷ്യ നടത്തുന്നത് ഗുരുതരമായ യുദ്ധകുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, യുക്രൈന്റെ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു തിങ്കളാഴ്ചത്തെ ആക്രമണമെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുക്രൈന്റെ സൈനികപോസ്റ്റുകളും റഡാറുകളും ആയുധശേഖരങ്ങളും ആക്രമണത്തിൽ തകർത്തതായും റഷ്യ അവകാശപ്പെട്ടു.
ഒഡേസ തുറമുഖം ആക്രമിച്ചു
കീവ്: യുക്രൈന്റെ തുറമുഖനഗരമായ ഒഡേസയിലെ കരിങ്കടൽ തീരത്തുള്ള തുറമുഖത്തിനുനേരെ ഞായറാഴ്ച രാത്രി റഷ്യ ഡ്രോൺ ആക്രമണം നടത്തി. ഇറാൻ നിർമിത ഷഹേദ് ഡ്രോണുകളുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ചരക്കുനീക്കം തടസ്സപ്പെട്ടോയെന്ന കാര്യം വ്യക്തമല്ല. യുക്രൈന്റെ പ്രധാന ചരക്കുകയറ്റുമതി കേന്ദ്രമാണ് ഈ തുറമുഖം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..