കംപാല: സ്വവർഗലൈംഗികത ക്രിമിനൽക്കുറ്റമാക്കിക്കൊണ്ടുള്ള നിയമം പാസാക്കി കിഴക്കനാഫ്രിക്കൻ രാജ്യമായ യുഗാൺഡ. പ്രസിഡന്റ് യൊവേരി മുസെവെനി ഞായറാഴ്ച ബില്ലിൽ ഒപ്പിട്ടു. അദ്ദേഹത്തിന്റെ ഓഫീസാണ് തിങ്കളാഴ്ച ഇക്കാര്യമറിയിച്ചത്. ലോകത്തെ ഏറ്റവുംകിരാതവും കർക്കശവുമായ നിയമമെന്നാണ് മനുഷ്യാവകാശപ്രവർത്തകരും എൽ.ജി.ബി.ടി.ക്യു. സംഘടനകളും ഇതിനെ വിശേഷിപ്പിച്ചത്.
ഒരാൾ സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽക്കുറ്റമായി കണക്കാക്കാനാകില്ല. പക്ഷേ, സ്വവർഗലൈംഗികതയിൽ ഏർപ്പെടുന്നത് ജീവപര്യന്തംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണെന്ന് ഭേദഗതിചെയ്ത നിയമത്തിൽ പറയുന്നു.
നിയമം എത്രയുംപെട്ടെന്ന് റദ്ദാക്കണമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങളുടെ കടുത്തലംഘനമാണ് ഈ നിയമം. യുഗാൺഡയ്ക്ക് നൽകിവരുന്ന സാമ്പത്തികസഹായങ്ങൾ നിർത്തിവെക്കുമെന്നും നിക്ഷേപങ്ങൾ പിൻവലിക്കുമെന്നും ബൈഡൻ പറഞ്ഞു. യുഗാൺഡയ്ക്കുമേൽ ഉപരോധമേർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
ഈമാസമാദ്യമാണ് സ്വവർഗലൈംഗികതയെ എതിർക്കുന്ന കരടുനിയമം പാർലമെന്റ് പാസാക്കിയത്. ‘പാശ്ചാത്യരാജ്യങ്ങളുടെ ദുർനടപ്പ് നയങ്ങളിൽനിന്ന് യുഗാൺഡയുടെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ബാഹ്യശക്തികൾ തടസ്സപ്പെടുത്തുകയാണ്. ഇതിനെതിരേയുള്ള ചെറുത്തുനിൽപ്പാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെ’ന്നാണ് യുഗാൺഡൻ പാർലമെന്റിന്റെ പക്ഷം. സർക്കാർനടപടി ഭരണഘടനാവിരുദ്ധമാണെന്നും ഇത് ചോദ്യംചെയ്ത് ഹൈക്കോടതിയിൽ പുനഃപരിശോധനാഹർജി സമർപ്പിച്ചിട്ടുണ്ടെന്നും മനുഷ്യാവകാശസംഘടനകൾ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..