ദുബായ്: യു.എ.ഇ.യിൽ പ്രാബല്യത്തിലായ നിർബന്ധിത തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാത്തവർക്ക് ജൂൺ 30 മുതൽ പിഴചുമത്തും. 400 ദിർഹമാണ് (ഏകദേശം 9000 രൂപ) പിഴ. ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ജോലിചെയ്യുന്ന മുഴുവൻജീവനക്കാരും ഈ മാസം 30-നകം ഇൻഷുറൻസ് പദ്ധതിയിൽ ചേരണമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ജീവനക്കാരെ രണ്ടുവിഭാഗങ്ങളിലായി തരംതിരിച്ചാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. വർഷത്തിൽ 16,000 ദിർഹമോ (3,60,283 രൂപ) അതിൽ താഴെയോ അടിസ്ഥാനശമ്പളം വാങ്ങുന്ന ജീവനക്കാർ പ്രതിമാസം അഞ്ച് ദിർഹമാണ് (112.5 രൂപ) പ്രീമിയമായി നൽകേണ്ടത്. അതേസമയം, 16,000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാനശമ്പളം വാങ്ങുന്ന ജീവനക്കാർ പ്രതിമാസം 10 ദിർഹം (225 രൂപ) നൽകണം. പ്രതിമാസം, മൂന്നുമാസം കൂടുമ്പോൾ, ആറുമാസത്തിൽ ഒരിക്കൽ എന്നിങ്ങനെ തവണകളായും വർഷത്തിലൊരിക്കൽ ഒറ്റത്തവണയായും പ്രീമിയമടയ്ക്കാൻ സൗകര്യമുണ്ട്. എന്നാൽ, ഇൻഷുറൻസിന് യോഗ്യതനേടണമെങ്കിൽ ചുരുങ്ങിയത് 12 മാസമെങ്കിലും തുടർച്ചയായി പ്രീമിയം അടച്ചിരിക്കണം. ഇതിനുള്ളിൽ ജോലിനഷ്ടമായാൽ അവർക്ക് പദ്ധതിപ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കില്ല. സ്വയം ജോലി രാജിവെക്കുന്നവർക്കും അച്ചടക്കനടപടിമൂലം ജോലിയിൽനിന്ന് പിരിച്ചുവിടുന്നവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകില്ല.
ജോലിനഷ്ടപ്പെടുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. വാങ്ങുന്ന അടിസ്ഥാനശമ്പളത്തിന്റെ 60 ശതമാനം കണക്കാക്കിയാണ് നഷ്ടപരിഹാരം നൽകുക. ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ നഷ്ടപരിഹാരത്തിന് പരിഗണിക്കില്ലെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..