കയ്‌റോ: രാജ്യത്തെ ആഭ്യന്തരകലാപത്തിൽ മധ്യസ്ഥത വഹിക്കുന്ന ഐക്യരാഷ്ട്രസഭയുടെ നയതന്ത്രപ്രതിനിധിയെ പുറത്താക്കി സുഡാൻ.
യു.എൻ. പ്രതിനിധിയായ വോൾക്കർ പെർത്തിനെ ഇനി രാജ്യം സ്വാഗതംചെയ്യില്ലെന്നുകാണിച്ച് സുഡാന്റെ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പ്രസ്താവനയിറക്കി. സുഡാന് അസ്വീകാര്യനായ വ്യക്തിയാണ് പെർത്തെന്ന കാര്യം യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെ അറിയിച്ചതായും വ്യക്തമാക്കി. രക്ഷാസമിതി സുഡാനിലെ സമാധാനദൗത്യം ആറുമാസത്തേക്കുകൂടി നീട്ടിയ പശ്ചാത്തലത്തിലാണിത്.
പ്രതിനിധിസ്ഥാനത്തുനിന്ന് നീക്കംചെയ്യുമെന്ന് കാണിച്ച് സുഡാന്റെ സൈനികമേധാവി ജനറൽ അബ്ദേൽ ഫത്താ ബുർഹാൻ ആഴ്ചകൾക്കുമുമ്പ് വോൾക്കർ പെർത്തിന് നേരിട്ട് കത്തയച്ചിരുന്നു. 2021-ൽ സുഡാനിൽ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ സമയത്താണ് യു.എൻ. പ്രത്യേക നയതന്ത്ര പ്രതിനിധിയായി പെർത്തിനെ നിയമിക്കുന്നത്. സുഡാനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കൻപര്യടനം നടത്തുന്ന പെർത്ത് നിലവിൽ എത്യോപ്യയിലാണ്.
അതേസമയം, ആഭ്യന്തരകലാപത്തെത്തുടർന്ന് തലസ്ഥാനമായ ഖാർത്തൂമിലെ അനാഥാലയത്തിൽ കുടുങ്ങിയ 297 കുട്ടികളെ ബുധനാഴ്ച രക്ഷപ്പെടുത്തി. കലാപം ആരംഭിച്ചശേഷം ഭക്ഷണവും വെള്ളവും അവശ്യമരുന്നുകളുമില്ലാതെ 71 കുട്ടികളാണ് ഇവിടെ മരിച്ചത്.
സൈനികമേധാവികൾ തമ്മിലുള്ള അധികാര വടംവലിയെത്തുടർന്ന് ഏപ്രിൽ 15-നാണ് സുഡാനിൽ ആഭ്യന്തരകലാപം ആരംഭിച്ചത്. ബുർഹാൻ നേതൃത്വം നൽകുന്ന സുഡാൻ സേനയും ജനറൽ മുഹമ്മദ് ഹംദാൻ ഡഗോള നേതൃത്വംനൽകുന്ന അർധസൈനികവിഭാഗമായ ആർ.എസ്.എഫും തമ്മിലാണ് പോരാട്ടം. കലാപത്തിൽ ഇതുവരെ 860 സാധാരണക്കാർ കൊല്ലപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 14.2 ലക്ഷം ആളുകൾ ആഭ്യന്തരമായും 4.5 ലക്ഷം പേർ അയൽരാജ്യങ്ങളിലേക്കും പലായനം ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..