മണികണ്ഠൻ, പ്രതീകാത്മക ചിത്രം | ഫോട്ടോ: Mathrubhumi, Getty Images
കടമ്പഴിപ്പുറം : മദ്യപിച്ചെത്തിയ മകന്റെ മർദനമേറ്റ് 86-കാരിയായ അമ്മ മരിച്ചു. അഴിയന്നൂർ ഉളിയൻകല്ലിൽ ചീരഞ്ചിറ വീട്ടിൽ തങ്കമ്മയാണ് (86) കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ (42) കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഉളിയൻകല്ലിലുള്ള വീട്ടിൽ തങ്കമ്മയും മകനും മാത്രമാണ് താമസം. മണികണ്ഠൻ മദ്യപിച്ചെത്തുന്നത് പതിവാണെന്നും വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നും പോലീസ് പറയുന്നു.
ബുധനാഴ്ച രാത്രിയും മണികണ്ഠൻ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. തർക്കത്തിനിടെ, ഇയാൾ അമ്മയെ തള്ളിവീഴ്ത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.വീഴ്ചയിൽ തങ്കമ്മയുടെ തലയ്ക്ക് ഗുരുതരപരിക്കേറ്റെങ്കിലും ആശുപത്രിയിലെത്തിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ്, അവശനിലയിലായ തങ്കമ്മയെ മണികണ്ഠൻതന്നെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയിൽ കാൽവഴുതി വീണ് പരിക്കുപറ്റിയെന്നാണ് മണികണ്ഠൻ ആശുപത്രി അധികൃതരെ അറിയിച്ചത്.
ആദ്യം കടമ്പഴിപ്പുറം സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. പോസ്റ്റുമോർട്ടത്തിൽ, തങ്കമ്മയുടെ ദേഹത്തെ പരിക്കുകളിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് പോലീസ് മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
റബ്ബർവെട്ടുതൊഴിലാളിയാണ് മണികണ്ഠൻ. ഇയാളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: murder, crimenews, drunk man, kills
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..