ഒറ്റപ്പാലം : പദ്ധതി നടപ്പാക്കാനായി, കെട്ടിടംപണി പൂർത്തിയായി വർഷം രണ്ടുകഴിഞ്ഞിട്ടും നഗരസഭയുടെ ഷീ ലോഡ്ജ് പദ്ധതി തുടങ്ങിയില്ല.
രാത്രിയിൽ ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് താമസിക്കുന്നതിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് നഗരസഭാ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തനസജ്ജമായത്. സുരക്ഷാസംവിധാനങ്ങൾ കൂടി ഒരുക്കാനുള്ളതുകൊണ്ടാണ് പ്രവർത്തനം തുടങ്ങാത്തതെന്നാണ് നഗരസഭയുടെ വിശദീകരണം.
നഗരസഭാ ബസ്‌സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിൽ ഒന്നാംനിലയിലാണ് ഷി ലോഡ്ജ് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്നനിലയ്ക്ക് അഞ്ച് കിടക്കകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് ശൗചാലയങ്ങളുള്ള കേന്ദ്രത്തിൽ കട്ടിൽ, മേശ, ഫാൻ തുടങ്ങിയവയുണ്ട്.
താമസക്കാർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളുമൊരുക്കും. മുൻ ഭരണസമിതി 2019-ൽ വിഭാവനംചെയ്ത പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പെന്നും തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി നഗരസഭ കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് താത്‌പര്യപത്രം ക്ഷണിക്കുകയും ചെയ്തു.
യൂണിറ്റിനെ തിരഞ്ഞെടുക്കുന്നമുറയ്ക്ക് കൗൺസിലിെന്റ അംഗീകാരംനേടി ഷി ലോഡ്ജ് പ്രവർത്തനമാരംഭിക്കാനായിരുന്നു പദ്ധതി. രണ്ടുലക്ഷംരൂപയുടെ പണികൾ കൂടി നടത്തിക്കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങുമെന്നും നഗരസഭാധികൃതർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..