Caption
കോയമ്പത്തൂർ : നഗരപരിധിയിൽ ക്രമസമാധാനം മെച്ചപ്പെടുത്താൻ കൂടുതൽ പോലീസ് സ്റ്റേഷനുകൾ വേണമെന്ന് സിറ്റിപോലീസ്. കോയമ്പത്തൂർ സന്ദർശിച്ച സംസ്ഥാന ആഭ്യന്തരസെക്രട്ടറി പനീന്ദ്ര റെഡ്‌ഡിയോടാണ് സിറ്റിപോലീസ് ആവശ്യമുന്നയിച്ചത്. കാളപട്ടി, ഇരുഗൂർ കേന്ദ്രികരിച്ച് രണ്ട് പോലീസ് സ്റ്റേഷനുകൾകൂടി വേണമെന്നാണ് പോലീസ് കമ്മിഷണർ വി. ബാലകൃഷ്ണൻ ആഭ്യന്തരസെക്രട്ടറിയുമായുള്ള ഉദ്യോഗസ്ഥതല യോഗത്തിൽ ആവശ്യപ്പെട്ടത്.
നിലവിൽ പീളമേട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാളപട്ടി, സിങ്കാനല്ലൂർ സ്റ്റേഷൻ പരിധിയിലുള്ള ഇരുഗൂർ എന്നിവിടങ്ങളിൽ ഒട്ടേറെയാളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. നിലവിലുള്ള പോലീസിനെ ഉപയോഗിച്ച് പ്രദേശത്ത് നിയമപരിപാലനം നടത്തുന്നത് വിഷമകരമാണെന്നത് അതത് സ്റ്റേഷനുകളിലെ കേസുകളുടെ എണ്ണത്തിൽ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണെന്ന് കമ്മിഷണർ പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളുടെയും വീടുകളുടെയും എണ്ണം വർധിച്ചതോടെ കേസുകളുടെ ബാഹുല്യവും വർധിക്കയാണ്.
കോയമ്പത്തൂരിൽനടന്ന കാർ സ്‌ഫോടനത്തിനുശേഷം നഗരത്തിലേക്ക് മൂന്ന്പോലീസ് സ്റ്റേഷനുകൾകൂടി ശുപാർശചെയ്തിരുന്നു. സുന്ദരാപുരം, കരുമ്പുകട, കവുണ്ടംപാളയം എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ ഒരുങ്ങുന്നത്. നിലവിൽ താത്‌കാലിക കെട്ടിടങ്ങളിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതിനുള്ള സ്ഥലമെടുപ്പും കെട്ടിട നിർമാണവും ഉടൻ തുടങ്ങുമെന്ന് കമ്മിഷണർ അറിയിച്ചു. ചെറിയ സ്റ്റേഷനുകളായ ഇവിടേക്ക് 31 പോലീസുകാർക്കാണ് നിയമനം നൽകേണ്ടത്. എന്നാൽ, സ്റ്റേഷനുകളുടെ ബലംകൂട്ടാൻ രണ്ട് ഇൻസ്‌പെക്ടർ ഉൾപ്പെടെ 80 പോലീസുകാരെ നിയമിക്കണമെന്ന് ശുപാർശ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
റൂറൽപോലീസ് സ്റ്റേഷനുകളായ, നഗരത്തിനോട് ചേർന്നുകിടക്കുന്ന തുടിയല്ലൂർ, വടവള്ളി പോലീസ് സ്റ്റേഷനുകളെ സിറ്റിപോലീസുമായി ബന്ധിപ്പിക്കാനും ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ കോയമ്പത്തൂർ കോർപ്പറേഷൻ പരിധിയിൽ 15 പോലീസ് സ്റ്റേഷനുകളാണുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..