പാലക്കാട് നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ വാക്പോരും ഉന്തും തള്ളും


1 min read
Read later
Print
Share

ബജറ്റ് രേഖ കീറിയെറിഞ്ഞും കത്തിച്ചും പ്രതിപക്ഷപ്രതിഷേധം

പാലക്കാട് നഗരസഭാ ബജറ്റ് ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ് (ഇടത്ത്) അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ-ഭരണപക്ഷ കൗൺസിലർമാർ തമ്മിലുണ്ടായ ഉന്തും തള്ളും

പാലക്കാട് : നഗരസഭാബജറ്റ് അവതരണത്തിനിടെ പാലക്കാട് നഗരസഭയിൽ ബജറ്റ് രേഖ കീറിയും കത്തിച്ചും യു.ഡി.എഫ്., എൽ.ഡി.എഫ്. കൗൺസിലർമാരുടെ പ്രതിഷേധം. ബജറ്റ് രേഖ മുൻകൂട്ടി നൽകിയില്ലെന്നാരോപിച്ച്‌ നടത്തിയ പ്രതിഷേധം ഒടുവിൽ വാക്പോരിലും ഉന്തിലും തള്ളിലും കലാശിച്ചു. ബഹളത്തിനിടെ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ് ബജറ്റ് അവതരിപ്പിച്ചപ്പോൾ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷകൗൺസിലർമാർ ഇറങ്ങിപ്പോയി.

ബുധനാഴ്ച നടന്ന ബജറ്റ് അവതരണയോഗം ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റ് രേഖ തലേദിവസം നൽകാത്തതിനാൽ പദ്ധതികളെക്കുറിച്ച് അറിയാൻ കഴിഞ്ഞില്ലെന്നും പ്രതിപക്ഷത്തെ അവഗണിച്ചെന്നും ആരോപിച്ച് യു.ഡി.എഫ്. കൗൺസിലർ സാജോ ജോൺ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സാജോ ജോണിനെ പിന്തുണച്ച്, കോൺഗ്രസ് കൗൺസിലർമാരായ ബി. സുബാഷ്, മൺസൂർ തുടങ്ങിയവരും നടുത്തളത്തിലിറങ്ങി. തൊട്ടുപിന്നാലെ ഇതേ പരാതിയുന്നയിച്ച്, മുസ്‌ലിം ലീഗ് കൗൺസിലർമാരായ സെയ്തു മീരാൻബാബു, മുഹമ്മദ് ബഷീർ, സി.പി.എം. കൗൺസിലർമാരായ മുഹമ്മദ് ബഷീർ, സലീന ബീവി തുടങ്ങിയവരും രംഗത്തെത്തിയതോടെ ബഹളം കടുത്തു.

ബജറ്റ് രേഖ നേരത്തേ നൽകണമെന്ന ചട്ടമില്ലെന്ന് ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ് മറുപടി നൽകിയതോടെ രോഷാകുലരായി പ്രതിപക്ഷകൗൺസിലർമാർ അധ്യക്ഷയുടെ വേദിക്കു സമീപത്തേക്കടുത്തു. ബഹളം തുടരുന്നതിനിടെ ഉപാധ്യക്ഷൻ ബജറ്റ് അവതരണം തുടങ്ങി.

പ്രതിപക്ഷകൗൺസിലർമാർ അധ്യക്ഷമേശയിലടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചു. ബജറ്റ് രേഖ കീറിയെറിഞ്ഞു.

ഇതോടെ, ഭരണപക്ഷകൗൺസിലർമാർ ഉപാധ്യക്ഷന്റെ അരികിലെത്തി പ്രതിപക്ഷത്തെ തടഞ്ഞു. പ്രതിപക്ഷം ബഹളം തുടർന്നതിനാൽ മൈക്ക് കൈയിലേന്തിയാണു കൃഷ്ണദാസ് ബജറ്റ് അവതരിപ്പിച്ചത്.

പ്രതിപക്ഷകൗൺസിലർമാരിലൊരാൾ ഉപാധ്യക്ഷന്റെ മുഖത്ത് പേപ്പർ എറിഞ്ഞെന്നാരോപിച്ച് ബി.ജെ.പി. കൗൺസിലർമാർ രംഗത്തെത്തി. ഇതോടെ നഗരസഭായോഗം ഭരണ-പ്രതിപക്ഷ വാക്പോരിലും ഉന്തിലും തള്ളിലും കലാശിച്ചു.

ബഹളത്തിനിടെ ഉപാധ്യക്ഷൻ ബജറ്റ് അവതരണം പൂർത്തിയാക്കി. യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷകൗൺസിലർമാർ ഹാളിൽനിന്ന് ഇറങ്ങിപ്പോയി. മുദ്രാവാക്യം വിളികളുമായി നഗരസഭാകെട്ടിടത്തിനു മുന്നിലെത്തിയ കൗൺസിലർമാർ ഇവിടെ വെച്ച് ബജറ്റ് രേഖ കത്തിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..