തിരുവനന്തപുരം
: വ്യവസായസംരംഭങ്ങൾക്ക് ഭൂപരിധിയിൽ ഇളവനുവദിക്കാൻ സെക്രട്ടറിതലസമിതി മുന്നോട്ടുവെച്ച ശുപാർശ മന്ത്രിസഭ തള്ളി. 15 ഏക്കറിലധികമുള്ള ഓരോ ഏക്കറിനും 10 കോടിരൂപയുടെ അധികനിക്ഷേപവും 20 പേർക്ക് തൊഴിലും നൽകണമെന്ന റവന്യൂവകുപ്പിന്റെ ഉത്തരവ് അതേപടി നിലനിർത്താനും തീരുമാനിച്ചു.
റവന്യൂവകുപ്പിന്റെ നിബന്ധന അപ്രായോഗികമാണെന്നായിരുന്നു സെക്രട്ടറിതലസമിതിയുടെ വിലയിരുത്തൽ. 10 കോടിരൂപയുടെ അധികനിേക്ഷപമോ 20 പേർക്ക് തൊഴിലോ ഏതെങ്കിലും ഒരു നിബന്ധന മതിയെന്നും സമിതി വ്യക്തമാക്കി.
ഈ ശുപാർശയിൽ ഇടതുമുന്നണിയിലും വ്യത്യസ്താഭിപ്രായം ഉയർന്നിരുന്നു. കൂടുതൽ ഇളവനുവദിച്ചാൽ ഭൂപരിഷ്കരണനിയമം അട്ടിമറിക്കപ്പെടുമെന്ന് സി.പി.ഐ. നിലപാടെടുത്തു. ഇതുകൂടി പരിഗണിച്ചാണ് സെക്രട്ടറിതല ശുപാർശ മന്ത്രിസഭ തള്ളിയത്.
വ്യവസായം, വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, വിനോദസഞ്ചാരം, ഐ.ടി. തുടങ്ങിയ മേഖലകളിൽ സംരംഭകരെ ആകർഷിക്കാനാണ് ഭൂപരിഷ്കരണനിയമഭേദഗതി വരുത്താൻ തീരുമാനിച്ചത്.
അപേക്ഷ പരിശോധിക്കാൻ സമിതി
: ഇളവിനായുള്ള അപേക്ഷ പരിശോധിക്കാൻ ജില്ലാ, സംസ്ഥാന തലങ്ങളിൽ സമിതിയെ നിയോഗിച്ചു. ജില്ലാതലത്തിൽ കളക്ടർ അധ്യക്ഷനും ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.), തഹസിൽദാർ, പദ്ധതിവരുന്ന വകുപ്പിന്റെ ജില്ലാതല ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധിക്കുന്നത്.
അവർ അംഗീകരിച്ച അപേക്ഷ സംസ്ഥാനതലസമിതി പരിശോധിച്ചശേഷം അന്തിമാനുമതി നൽകും. ചീഫ് സെക്രട്ടറി, റവന്യൂമന്ത്രി, റവന്യൂ സെക്രട്ടറി, പദ്ധതിവരുന്ന വകുപ്പിന്റെ മന്ത്രി, സെക്രട്ടറി എന്നിവരാകും അംഗങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..