പട്ടാമ്പി : 'പൈതൃകത്തിന്റെ പെരുമുടി' എന്ന സ്മരണികയിലൂടെ പെരുമുടിയൂർ ഗ്രാമത്തിലെ പുന്നശ്ശേരി നമ്പിയുടെ ഗുരുകുലസ്മരണകൾ പുനർജനിക്കുന്നു. പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു അധ്യാപകനും കവിയുമായ പി. രാമനും സംഘവുമാണ് സുവനീറിന്റെ ശില്പികൾ. ഒരു സാംസ്കാരികമേഖലയെ ഒരു ഓർമപുസ്തകത്തിലൂടെ പുനരാവിഷ്കരിക്കുകയാണ്. പുന്നശ്ശേരി നമ്പിയെന്ന മഹാനായ ഗുരുനാഥനുള്ള കൃതജ്ഞതയാണ് 150 പേജുള്ള പുസ്തകം.
1889-ൽ പുന്നശ്ശേരി നമ്പി പെരുമുടിയൂരിൽ തുടങ്ങിയ ‘സാരസ്വതോദ്യോതിനീ സംസ്കൃത പാഠശാല’ പട്ടാമ്പി സംസ്കൃത കോളേജായി മാറി. പിന്നീട് മരുതൂരിലേക്ക് മാറ്റി,
പെരുമുടിയൂരിൽ പഴയ സംസ്കൃത കലാലയത്തിന്റെ സ്ഥാനത്ത് ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളായി. അവിടുത്തെ പ്രിൻസിപ്പൽ കെ. ശൈലജയും പ്രധാനാധ്യാപിക ഇ. സത്യവതിയും സർവീസിൽനിന്ന് പിരിയുന്ന അവസരത്തിൽ ആദരവായാണ് സുവനീർ പ്രസിദ്ധീകരണം.
സ്കൂളിലെ മുൻ ചിത്രകലാധ്യാപകനായ ദേവൻ കെ.പി. തത്തനംപുള്ളിയാണ് സുവനീറിന്റെ മുഖച്ചിത്രം വരച്ചത്.
തുടക്കത്തിൽ മഹാകവി അക്കിത്തം തന്റെ ജീവിതത്തിലെ ആദ്യത്തെ ദൈവതുല്യനായ വ്യക്തിയായ നമ്പിയെ ഓർക്കുന്ന ലേഖനമാണ്. തുടർന്ന്, പെരുമുടിയൂരിന്റെയും ഈങ്ങയൂരിന്റെയും സമഗ്രചരിത്രം എസ്. രാജേന്ദു വിവരിക്കുന്നു. ഡോ. കെ.ജി. പൗലോസ്, ഡോ. സി. രാജേന്ദ്രൻ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി.വി. രാമൻകുട്ടി, എസ്. അഴഗിരി, ഡോ. കെ.പി. മുഹമ്മദുകുട്ടി തുടങ്ങിയവരെഴുതിയ ഓർമക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.
60 ലേഖനങ്ങളാണ് ആകെ ഉൾക്കൊള്ളിച്ചിട്ടുള്ളത്. നമ്പിയുടെ ശിഷ്യൻ കുമാരന്റെ മകനും ഗായകനുമായ വി.ടി. മുരളിയാണ് പ്രകാശനംചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..