റെയിൽവേ മറന്ന പട്ടാമ്പി സ്റ്റേഷൻ


2 min read
Read later
Print
Share

ഒന്നരനൂറ്റാണ്ടിലേറെയായി പട്ടാമ്പിയിൽ റെയിൽവേ സ്റ്റേഷനുണ്ട്. വരുമാനത്തിൽ മുൻപന്തിയിലാണെങ്കിലും നിരന്തര അവഗണനയുടെ മറ്റൊരു സ്മാരകമാണിത്. പ്രധാന വണ്ടികൾക്ക് സ്റ്റോപ്പും അടിസ്ഥാനസൗകര്യവുമില്ലാതെ ‘പേരിനൊരുസ്റ്റേഷൻ’ മാത്രമാണിന്നും പട്ടാമ്പി. ഒരന്വേഷണം...

•  പട്ടാമ്പി റെയിൽവേ സ്റ്റേഷൻ

പട്ടാമ്പി: മലബാറിന്റെ തീവണ്ടിചരിത്രത്തിൽ എഴുതപ്പെട്ട പേരുകളിലൊന്നായിട്ടും പട്ടാമ്പി റെയിൽവേ സ്റ്റേഷൻ ഇന്നും റെയിൽവേയുടെ ‘കണ്ണിൽക്കാണാത്ത’ സ്റ്റേഷനുകളിലൊന്നുമാത്രം. 163 വർഷമായി പട്ടാമ്പിയിലെ പാളങ്ങളിലൂടെ തീവണ്ടികളോടാൻ തുടങ്ങിയിട്ട്. പട്ടാമ്പി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കും പ്രായം അത്രതന്നെ. വണ്ടികൾക്ക് സ്റ്റോപ്പനുവദിക്കാതെയും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാതെയും അവഗണന തുടരുകയാണ്.

ജില്ലയുടെ പടിഞ്ഞാറൻമേഖലയിലും മലപ്പുറം, തൃശ്ശൂർ ജില്ലകളിലുമുള്ളവരും ആശ്രയിക്കുന്ന സ്റ്റേഷനാണ് പട്ടാമ്പി. ശരാശരി ഒന്നരലക്ഷം രൂപവരെ ദിവസവരുമാനമുള്ള സ്റ്റേഷൻ കൂടിയാണിത്. ഇതരസംസ്ഥാന തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനും പട്ടാമ്പിയെയാണ് ആശ്രയിക്കുന്നത്.

ശുപാർശചെയ്തിട്ടുംസ്റ്റോപ്പനുവദിച്ചില്ല

-ാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷൻ അതോറിറ്റി മൂന്ന് എക്സ്‌പ്രസ് തീവണ്ടികൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പനുവദിക്കണമെന്ന് ശുപാർശചെയ്തിരുന്നു. ടൈം ടേബിൾ കമ്മിറ്റി ഇക്കാര്യം അംഗീകരിക്കുകയുംചെയ്തു. എങ്കിലും റെയിൽവേ ഇതുവരെ സ്റ്റോപ്പനുവദിച്ചിട്ടില്ല. ഷൊർണൂർ-മംഗലാപുരം പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ പുതിയവണ്ടികൾക്ക് സ്റ്റോപ്പനുവദിക്കാമെന്ന് റെയിൽവേയുടെ മാനേജർ ഉറപ്പുനൽകിയിരുന്നു.

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഭാഗത്തുനിന്നും മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ ഭാഗത്തുനിന്നും വരുന്നവരുടെ ആശ്രയകേന്ദ്രംകൂടിയാണെന്ന പരിഗണനയും പട്ടാമ്പിക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ ഗുരുവായൂരിൽനിന്ന് 31 കിലോമീറ്റർ അടുത്താണ് പട്ടാമ്പി റെയിൽവേ സ്റ്റേഷനെന്നതും റെയിൽവേയുടെ പരിഗണനാ വിഷയമാവുന്നില്ല. മംഗലാപുരം, കോയമ്പത്തൂർ ഭാഗങ്ങളിൽനിന്ന് വരുന്നവർക്ക് പട്ടാമ്പി സ്റ്റേഷനിലിറങ്ങിയാൽ എളുപ്പം ഗുരുവായൂരെത്താനാവും. പട്ടാമ്പി സ്റ്റേഷനിലിറങ്ങിയാൽ എല്ലാ ഭാഗത്തേക്കും ബസ് സർവീസ് ഉണ്ടെന്നതും ഗുണകരമാണ്.

പട്ടാമ്പി വളർന്നു, സ്റ്റേഷൻ തളർന്നു

താലൂക്കാസ്ഥാനമായും പിന്നീട് നഗരസഭയായും പട്ടാമ്പി ഉയർന്നിട്ടും സ്റ്റേഷൻ വികസനത്തിന് ഗുണമാവുന്നില്ല. എറണാകുളം-കണ്ണൂർ, കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്‌പ്രസുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാത്ത സ്ഥിതിയാണ്.

രാത്രി വണ്ടിയായ ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസുകൾക്കും പട്ടാമ്പിയിൽ സ്റ്റോപ്പ് വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.

ടൈംടേബിൾ കമ്മിറ്റി ശുപാർശചെയ്ത ഈ വണ്ടികൾക്കും കണ്ണൂർ-യശ്വന്ത്പുർ എക്സ്‌പ്രസുകൾക്കും സ്റ്റോപ്പനുവദിക്കാൻ റെയിൽവേ മടിക്കുകയാണ്. ഇപ്പോൾ പട്ടാമ്പിയിൽ നിന്ന് രാവിലെ 7.46-ന് തൃശ്ശൂർ-കണ്ണൂർ പാസഞ്ചർ പോയാൽ 10.55-ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഏറനാട് എക്സ്‌പ്രസ് മാത്രമേയുള്ളൂ.

എക്സ്‌പ്രസ് വണ്ടികൾക്ക് പുതിയ സമയക്രമം ഏർപ്പെടുത്തുകയും പല സ്റ്റേഷനുകളിലും സ്റ്റോപ്പനുവദിച്ചപ്പോഴും പട്ടാമ്പിയെ മറന്നു. കോവിഡിനുശേഷം രാത്രിവണ്ടിയായ മലബാർ എക്സ്‌പ്രസിന് സ്റ്റോപ്പുമില്ലാതായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..