പാലക്കാട് ഐ.ഐ.ടി, അട്ടപ്പാടി ആദിവാസി കോളനികളിൽ സഹായം എത്തിക്കുന്നതിെന്റ ഭാഗമായി കളക്ടർ ഡോ. എസ്. ചിത്രയുടെയും ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. ശേഷാദ്രി ശേഖറിെന്റയും നേതൃത്വത്തിലെത്തിയ സംഘം ആനവായ് ഊരിലെത്തി നിവാസികളുമായി ചർച്ച നടത്തുന്നു
മണ്ണാർക്കാട് : അഭ്യസ്തവിദ്യരായ കുട്ടികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ അറിവും അനുഭവസമ്പത്തും പകരുന്നതിന്റെ ആദ്യഘട്ടമായി ആനവായ് ഊരിൽ പാലക്കാട് ഐ.ഐ.ടി.യുടെ സ്നേഹത്തിന്റെ കൈയൊപ്പും വാഗ്ദാനവും. തൊഴിലധിഷ്ഠിത കോഴ്‌സുകൾ കഴിഞ്ഞ വിദ്യാർഥികൾക്ക് ഐ.ഐ.ടി.യിൽ പരിശീലനവും സർട്ടിഫിക്കറ്റും നൽകുമെന്ന് ഡയറക്ടർ പ്രഫ. ശേഷാദ്രി ശേഖർ പറഞ്ഞു.
ഊരിലെ പ്രധാനപ്രശ്‌നം വൈദ്യുതിയില്ലാത്തതാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ പ്ലസ്ടു കഴിഞ്ഞവരും തൊഴിലധിഷ്ഠിത കോഴ്‌സ് പഠിച്ചവരുമായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വയറിങ്, പ്ലമ്പിങ് എന്നിവയിൽ പരിശീലനം നൽകും.
സർട്ടിഫിക്കറ്റും നൽകും. താമസവും ഭക്ഷണവുമടക്കം നൽകി ഐ.ഐ.ടി.യുടെ പദ്ധതികളിൽ ഇവർക്ക് തൊഴിലവസരമുണ്ടാക്കും. പരിശീലനം കഴിഞ്ഞിറങ്ങുന്നവർക്ക് ഊര് വൈദ്യുതീകരിക്കുന്നതിലും വെള്ളം എത്തിക്കുന്നതിലും സഹായം നൽകാനാവും.
വൈദ്യുതിയില്ലാത്ത ഊരിലേക്ക് ആറു സൗരോർജ്ജതെരുവുവിളക്കുകൾ നൽകും. ഊരിലെ തനത് ഭക്ഷ്യ-കാർഷിക ഉത്‌പന്നങ്ങളും വനവിഭവങ്ങളും ബ്രാൻഡാക്കി വിപണനം ചെയ്യുന്നതിനായി സൊസൈറ്റികൾ രൂപവത്കരിക്കാനും കളക്ടർ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിൽ ധാരണയായി.
സബ് സെന്ററിലെ സ്ഥിരം നഴ്‌സ് നിയമനത്തിനായി ഊരിൽനിന്നുള്ള യോഗ്യരായ ഉദ്യോഗാർഥികളെ പരിഗണിക്കും.
കാർഷിക ഉത്‌പന്നങ്ങളുടെ വിപണനത്തിനും ഉപോത്പന്നങ്ങൾ ബ്രാൻഡ് ആക്കിയുള്ള വിപണനത്തിനും ഐ.ഐ.ടി.യുടെ നിർദേശങ്ങൾ ലഭ്യമാക്കും. ഐ.ഐ.ടി. പ്രൊഫ. സുന്ദരരാജൻ, അഡ്വൈസർ കെ.എം. ഉണ്ണി, അസി. പ്രൊഫസർമാരായ ദീപക് ജയ്‌സ്വാൾ, ആതിര, റിന്നു പുന്നൂസ്, റോഷിത കുനിയിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അട്ടപ്പാടിക്ക് പ്രതീക്ഷ
മണ്ണാർക്കാട് : അട്ടപ്പാടിയിലെ വിദൂര ഊരായ മേലേ ആനവായിൽ പാലക്കാട് ഐ.ഐ.ടി. ഉദ്യോഗസ്ഥരും കളക്ടറും ഉൾപ്പെടെയുള്ള സംഘമെത്തിയതിൽ ഊരുവാസികൾക്ക് പ്രതീക്ഷ. തിങ്കളാഴ്ച രാവിലെ പത്തിനാണ് ഉദ്യോഗസ്ഥസംഘം മുക്കാലിയിൽനിന്നു വനത്തിലൂടെ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ച് ഊരിലെത്തിയത്. ഊരുകൂട്ടത്തിന്റെ ഹൃദ്യമായ സ്വീകരണത്തിനുശേഷം അവരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. തനതുസംസ്കാരത്തിലൂന്നിയുള്ള കാർഷികവൃത്തിയുമായി ജീവിക്കുന്ന കുറുംബ വിഭാഗമാണ് ആനവായ് മേലേ ഊരിലും താഴെ ഊരിലുമുള്ളത്. നൂറിലധികം കുടുംബങ്ങളുണ്ട് ഇവിടെ. ഊരിൽ ചേർന്ന യോഗത്തിൽ അമ്പതോളംപേർ പങ്കെടുത്തു. ഊരിലെ പ്രധാനകർഷകനായ നഞ്ചൻ മണ്ണൂക്കാരൻ, അധ്യാപകനായ മാരി, ബാബു, വാർഡ് അംഗം ശെന്തിൽ, ഐ.ടി.ഡി.പി. പ്രമോട്ടർ മുത്തു എന്നിവരാണ് പ്രശ്നങ്ങൾ പങ്കുവെച്ചത്. ഐ.ടി.ഡി.പി. അസി. പ്രോജക്ട് ഓഫീസർ സാദിക്കലിയും യോഗത്തിനെത്തിയിരുന്നു. വന്യമൃഗശല്യമേറിയെന്നും പ്രതിരോധിക്കാൻ സൗരോർജ്ജവേലി ഏർപ്പെടുത്തണമെന്നുമായിരുന്നു പ്രധാന ആവശ്യം.പ്രശ്നപരിഹാരംഅധികൃതരുമായി ബന്ധപ്പെട്ട് വേഗത്തിൽ സ്വീകരിക്കാമെന്ന് സംഘം ഉറപ്പുനൽകി. കളക്ടർ ഡോ. എസ്. ചിത്ര, സബ് കളക്ടർ ധർമലശ്രീ എന്നിവർ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ, ഊരിലെ ശൗചാലയസൗകര്യങ്ങൾ എന്നിവ പ്രത്യേകം ചോദിച്ചറിഞ്ഞു. പ്ലസ്ടു പൂർത്തിയായവരുടെയും ടെക്‌നിക്കൽ കോഴ്‌സ് കഴിഞ്ഞവരുടെയും നഴ്‌സിങ് പൂർത്തിയായവരുടെയും വിവരങ്ങളും ശേഖരിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാൻ ഐ.ടി.ഡി.പി. ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി ഉദ്യോഗസ്ഥസംഘം മലയിറങ്ങി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..