എം.ബി. രാജേഷ് | Photo: Mathrubhumi
പാലക്കാട് : ഗവർണറുടെ നടപടികൾക്കുപിന്നിൽ ആർ.എസ്.എസ്. ആണെന്ന കാര്യം കഴിഞ്ഞദിവസം ആർ.എസ്.എസ്. തലവനുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയോടുകൂടി വ്യക്തമായതായി തദ്ദേശ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പാലക്കാട് പ്രസ് ക്ലബ്ബിൽനടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കയായിരുന്നു മന്ത്രി.
ഒാപ്പറേഷൻ താമരയുടെ വ്യത്യസ്തമാതൃക കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കയാണ്. കർണാടവും ഗോവയുമല്ല കേരളം എന്നതിനാൽ അവിടത്തെ രീതി ഇവിടെ വിലപ്പോവില്ല എന്നറിയാം. സർക്കാരിനെ ലക്ഷ്യംവെച്ചുള്ള വലിയ ഉപജാപം നടക്കുന്നുണ്ടെന്നും ഇതിനെതിരേ മതനിരപേക്ഷ ജനവിഭാഗങ്ങൾ ഒത്തുചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നെല്ലുസംഭരണത്തിന്റെ കാര്യത്തിൽ, ഒരുക്വിന്റൽ നെല്ല് സംഭരിച്ചാൽ സംസ്ഥാനം നിശ്ചയിച്ച 64 കിലോ അരിക്കുപകരം മില്ലുകൾ 68 കിലോ അരി നൽകണമെന്ന കോടതി ഉത്തരവാണ് പ്രതിസന്ധിയായത്. ഈവിഷയത്തിൽ സർക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. നെല്ലുസംഭരണ കാര്യത്തിൽ കൃഷി-പൊതുവിതരണ മന്ത്രിമാർ അടുത്തിടെ യോഗം ചേർന്നിരുന്നു. നെൽക്കർഷകരുടെ പ്രശ്നങ്ങൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
എക്സൈസ് മേഖലയിൽ മയക്കുമരുന്നുസംഘങ്ങളെ തടയാൻ സർക്കാർ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കും. എൻ.ഡി.പി.എസ്. നിയമത്തിലെ ചില പോരായ്മകൾമൂലം കടത്തുസംഘങ്ങൾക്കെതിരായ ശക്തമായ നടപടിക്ക് പരിമിതികളുമുണ്ട്. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻ.ഡി.പി.എസ്. നിയമത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
ലഹരിക്കെതിരായ പോരാട്ടത്തിന് വാർഡ് തലത്തിൽ വിദ്യാലയപരിസരത്ത് ജനകീയ നീരീക്ഷണസമിതികൾ വരുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: palakkad mb rajesh governor arif muhammed khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..