പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
ഒറ്റപ്പാലം : 'കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിലെത്തിയോ' ജോലിക്കുപോകുന്ന അച്ഛനമ്മമാരുടെ പ്രധാന ആശങ്ക ഇതായിരിക്കും. സ്‌കൂൾ ബസ് കൃത്യസമയത്ത് വന്നുകാണില്ലേ... കുട്ടികൾ സുരക്ഷിതരല്ലേ...
ഇതിനെല്ലാം പരിഹാരമായാണ് മോട്ടോർവാഹന വകുപ്പ് 'വിദ്യാവാഹൻ' എന്ന ആപ്പുമായി വന്നിട്ടുള്ളത്. ഈ അധ്യയനവർഷം മുതൽ ആപ്പിന്റെ പ്രവർത്തനം തുടങ്ങാനുള്ള അവസാനഘട്ട നടപടികളിലാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ. എല്ലാ സ്‌കൂൾ ബസുകളെയും ജി.പി.എസ്. സംവിധാനമുപയോഗിച്ച് ബന്ധിപ്പിച്ചിട്ടുള്ള മോട്ടോർവാഹന വകുപ്പിന്റെ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വേർ മുഖാന്തരമാണ് ആപ്പിന്റെ പ്രവർത്തനം.
സ്‌കൂൾ ബസിൽ ജി.പി.എസ്. യന്ത്രങ്ങൾ ഘടിപ്പിക്കാൻ അധികൃതർക്ക് രണ്ടുവർഷം മുമ്പുതന്നെ നിർദേശം നൽകിയിരുന്നു. ഇത് ഘടിപ്പിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്ക് സർവീസ് നടത്താൻ അനുമതിയില്ല. സ്‌കൂൾ തുറക്കുംമുമ്പുള്ള പരിശോധനയിലും ജി.പി.എസ്. യന്ത്രങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നുണ്ട്.
വാഹനം ഏത് വഴിയെല്ലാം സഞ്ചരിക്കുന്നുവെന്ന് അറിയിക്കുകയും അപകടം സംഭവിച്ചാൽ മോട്ടോർവാഹന വകുപ്പിന് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്ന രീതിയിലുമാണ് പ്രവർത്തനം. ‘വിദ്യാവാഹൻ’ ആപ്പും മുഖേന വാഹനത്തിന്റെ സഞ്ചാരപഥം രക്ഷിതാക്കൾക്ക് മൊബൈലിൽ അറിയാനാകും.
ഇനിയുമുണ്ട് സൗകര്യങ്ങൾ
സഞ്ചാരവഴി കണ്ടെത്തുന്നതിനൊപ്പം സ്‌കൂൾ ബസിന്റെ വിവരങ്ങൾ, സമയക്രമം, ജീവനക്കാരുടെ വിവരങ്ങൾ, വാഹനത്തിന്റെ വേഗം തുടങ്ങിയ വിശദാംശങ്ങളും അറിയാനാകും.
ബസ് ജീവനക്കാരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാനും സംവിധാനമുണ്ട്. ആപ്പിൽ തിരഞ്ഞെടുക്കുന്ന വാഹനത്തിന്റെ നേരേ കോൾ ബട്ടൺ ഉണ്ട്. ഇതിൽ അമർത്തിയാലാണ് ഫോൺചെയ്യാനാവുക.
സ്‌കൂൾ അധികൃതരും ശ്രദ്ധിക്കണം
സ്‌കൂൾ അധികൃതർ മോട്ടോർവാഹന വകുപ്പിന്റെ ‘സുരക്ഷാമിത്ര’ വെബ് പോർട്ടലിൽ വാഹനങ്ങളുടെ വിവരങ്ങളും രക്ഷിതാക്കളുടെ മൊബൈൽ നമ്പറുകളും രേഖപ്പെടുത്തിയാലേ ആപ്പ് ഉപയോഗപ്രദമാകൂ. ‘സുരക്ഷാമിത്ര’ ലോഗിൻചെയ്ത് ബസ് മാനേജ്‌മെന്റ് തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന പട്ടികയിൽനിന്ന് വാഹനങ്ങൾ തിരഞ്ഞെടുത്ത് അപ്ഡേറ്റ് സെറ്റിങ്‌സ് ബട്ടൺ അമർത്തണം. അതിൽ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങളെല്ലാം ചേർക്കാം. ഇതേ ബസ് മാനേജ്‌മെന്റിൽ പേരന്റ്‌സ് ബസ് മാപ്പിങ് എന്ന ഓപ്ഷനുണ്ട്. ഇതിൽ ബസ് തിരഞ്ഞെടുത്ത് രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം.
Content Highlights: school students safety, school bus safety, vidyavahan app


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..