ജസ്റ്റിസ് എം. ഫാത്തിമാബീവിയെയും കുടുംബത്തെയും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സന്ദർശിച്ചപ്പോൾ
പത്തനംതിട്ട: ജസ്റ്റിസ് എം. ഫാത്തിമാ ബീവിയെപ്പോലുള്ള ധീരവനിതകളുടെ ജീവിതം പുതിയ തലമുറ മാതൃകയാക്കണമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വിശ്രമജീവിതം നയിക്കുന്ന ജസ്റ്റിസ് ഫാത്തിമാ ബീവിയെ സന്ദർശിക്കാൻ പത്തനംതിട്ടയിലെ വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായ ഫാത്തിമാ ബീവിയെപ്പോലുള്ളവരുടെ ജീവിതം പുതിയ തലമുറ പഠിക്കണം. നിയമമേഖലയിൽ അഗാധമായ അറിവും അനുഭവങ്ങളുമുള്ള അവരിൽനിന്ന് പലതും മനസ്സിലാക്കാനുണ്ട്. കേരളത്തിൽ ഇതിനുവേണ്ടി കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ ‘നീതിയുടെ ധീരസഞ്ചാരം’ എന്ന ജീവചരിത്രം താൻ വായിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർജനും സൈക്യാട്രിസ്റ്റും മലയാളികളാണ്. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി അന്നാ ചാണ്ടിയായിരുന്നു. സ്ത്രീപ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പുസ്തകം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് താനെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഫാത്തിമാബീവിയുടെ കാൽതൊട്ടുവന്ദിച്ചാണ് ഗവർണർ മടങ്ങിയത്.
ഗവർണർ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് ഫാത്തിമാ ബീവിയും കുടുംബവും പറഞ്ഞു. ഫാത്തിമാ ബീവിയുടെ സഹോദരന്റെ മകനും മാവേലിക്കര കുടുംബക്കോടതി ജഡ്ജിയുമായ ഹഫീസ് മുഹമ്മദും വീട്ടിലുണ്ടായിരുന്നു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ കെ.ഹരിദാസ്, ബി.ജെ.പി. പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ, സംസ്ഥാന കൗൺസിൽ അംഗം ടി.ആർ. അജിത്കുമാർ തുടങ്ങിയവരും പി.എസ്.ശ്രീധരൻപിള്ളയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..