വള്ളിക്കോട്ട് കരിമ്പുകൃഷി വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു
വള്ളിക്കോട് : വള്ളിക്കോടൻ ശർക്കരയുടെ തനിമ വീണ്ടെടുക്കാനുള്ള കൃഷിഭവന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും കൂട്ടായ ശ്രമത്തിന്റെയും ആദ്യഘട്ടം പൂർത്തിയായി. 10 ഏക്കർ സ്ഥലത്ത് വിളയിച്ച കരിമ്പ് കൃഷിയുടെ വിളവെടുപ്പും മായാലിൽ സ്ഥാപിച്ച കരിമ്പാട്ട് യൂണിറ്റിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. മധുരിമ എന്ന കരിമ്പാണ് കൃഷി ചെയ്തത്.
ഓണക്കാലത്ത് വള്ളിക്കോട് ശർക്കര വിപണിയിൽ ഇറക്കാനാണ് തീരുമാനം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കർഷകരുടെ ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്ത് കരിമ്പ് കൃഷി നടത്താനും അതിൽ നിന്ന് ശർക്കര ഉത്പാദിപ്പിച്ച് കർഷക ഉത്പാദക സംഘടനകളുടെ ചുമതലയിൽ വിപണനം നടത്തുന്നതിനുമാണ് പദ്ധതി. കരിമ്പ് കൃഷി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ഈ വർഷം 25 ലക്ഷം രൂപ വിനിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വള്ളിക്കോട് പഞ്ചായത്തും പദ്ധതിക്ക് തുക വകയിരുത്തിയിട്ടുണ്ട്.
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പങ്കാളികളാകാം. കൃഷിവകുപ്പിൽ നിന്നും കർഷക ഗ്രൂപ്പുകൾക്ക് സബ്സിഡി ലഭ്യമാകും. ജില്ലയിൽ പ്രവർത്തിക്കുന്ന കർഷക ഉത്പാദക കമ്പനികൾ ശർക്കരയുടെ വിപണനം ഏറ്റെടുക്കും.
പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാപഞ്ചായത്തംഗം റോബിൻ പീറ്റർ, എം.പി.ജോസ്, ജി.സുബാഷ്, എസ്.ഗീതാകുമാരി, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജാൻസി കോശി, ഷിജു കുമാർ വി., കൃഷി ഓഫീസർ രഞ്ജിത്ത് കുമാർ, കർഷകരായ ശരത്ത്, സന്തോഷ്, സൂരജ് കുറുപ്പ്, മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..