വയലാ ജങ്ഷനു സമീപം ഏനാത്ത്-ഏഴംകുളം റോഡിൽ മാലിന്യം തള്ളിയ നിലയിൽ
വയല : മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് ശിക്ഷാർഹമാണെങ്കിലും വയലാ ഭാഗത്ത് ഇതൊന്നും ബാധകമല്ലാത്തപോലെ. അത്രയ്ക്ക് മാലിന്യമാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. ഈ മാലിന്യം എടുത്തു മാറ്റേണ്ട അധികൃതർ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് അനങ്ങാതെയിരിക്കുന്നു.
വയല-ഏനാത്ത് റോഡിൽ വയലഭാഗത്തു നിന്ന് ഏനാത്തിന് പോകുവഴി വളവിലാണ് മാലിന്യം കൂടിക്കിടക്കുന്നത്. ഇവിടെ നേരത്തെ മുതൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്ന് പിന്നീട് കുറവു വന്നു. ഇതിനിടയിൽ ഏറത്ത് ഗ്രാമഞ്ചായത്ത് ഒരു മിനി എം.സി.എഫ്.(ഉപയോഗശൂന്യമായ സാധനങ്ങൾ ശേഖരിക്കുന്ന കൂട്) സ്ഥാപിച്ചു. ഇതോടെ മാലിന്യം തള്ളുന്നത് വർധിച്ചതായി നാട്ടുകാർ പറയുന്നു. എം.സി.എഫ്. മാലിന്യം തള്ളാനുള്ളതാണെന്ന തെറ്റിധാരണയാണ് ഇത്തരത്തിൽ മാലിന്യം കൊണ്ടിടാൻ കാരണമെന്നാണ് പഞ്ചായത്ത് അധികൃതർ മുമ്പ് പറഞ്ഞത്. മാലിന്യം തള്ളൽ വർധിച്ചതോടെ പഞ്ചായത്ത് എം.സി.എഫ് അവിടെ നിന്ന് മാറ്റി മറ്റൊരിടത്ത് സ്ഥാപിച്ചു. മാലിന്യം തള്ളുന്നവർക്കെതിരേ നടപടിയെടുക്കേണ്ടവർ തന്നെ മാലിന്യമിടാൻ ഇടം ഒരുക്കി കൊടുക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു
കാടും പ്രശ്നമാണ്
ഏഴംകുളം-ഏനാത്ത് പ്രധാന റോഡരികിൽ മുഴുവൻ കാടുകയറിക്കിടക്കുകയാണ്. ഇത്തരം കാടുകളിൽ മാലിന്യം തള്ളുന്നതും പതിവാണ്. കാടുവെട്ടി തെളിച്ചാൽ പ്രശ്നം കുറയുമെന്നാണ് നാട്ടുകാർ പറയുന്നത്. ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് 50,000 രൂപ പിഴ ഈടാക്കുമെന്ന് എഴുതിയ ബോർഡ് വെച്ചിട്ടുണ്ട്. അതുകൊണ്ടൊന്നും ഒരു കുറവുമില്ല. ചാക്കിലും പ്ലാസ്റ്റിക് കവറിലുമായി നിറച്ചാണ് മാലിന്യം തള്ളുന്നത്. മഴക്കാലമായതോടെ വലിയ ദുർഗന്ധമാണ് പ്രദേശം മുഴുവൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..