ഏഴംകുളം: മാസികകളിലും പത്രങ്ങളിലും വരുന്ന ചെറുതും വലുതുമായ ഏതു ലേഖനമായാലും അതിൽ അഭിപ്രായം അറിയിച്ച് ഏഴംകുളത്തുനിന്ന് ഒരു കത്തുപോകും. കഥാകൃത്തും നോവലിസ്റ്റുമായ ഏഴംകുളം മോഹൻ കുമാറാണ് ഇത്തരത്തിൽ കത്ത് അയയ്ക്കുന്നത്. ഇ-മെയിലോ മറ്റ് സമൂഹമാധ്യമമോ വഴി ഇതുവരെ അഭിപ്രായം അറിയിച്ചിട്ടില്ല.
ഇതിൽ പലതും വിവിധ സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ അച്ചടിക്കപ്പെടുകയും ചെയ്തു. 12 വർഷങ്ങൾക്കുള്ളിൽ 1254 കത്തുകളാണ് പ്രസിദ്ധീകരിച്ചത്. സ്കൂൾ പഠനക്കാലംമുതൽ കത്തെഴുതുന്ന ശീലം തുടങ്ങിയതായി മോഹൻകുമാർ പറയുന്നു. സംസ്ഥാനത്തിനുപുറത്ത് ജോലി ചെയ്തിരുന്ന അമ്മാവന്മാർക്ക് മാസത്തിൽ രണ്ടു തവണയെങ്കിലും ചെറുപ്പത്തിൽ കത്ത് അയച്ചിരുന്നു. കോളേജ് പഠനം കഴിഞ്ഞപ്പോൾ സഹപാഠികൾക്ക് കത്തയയ്ക്കുന്നത് ശീലമാക്കിയതായി അദ്ദേഹം പറയുന്നു.
ആനുകാലികങ്ങളിൽ കത്തെഴുത്ത് സജീവമായത് 2010 മുതലാണ്. ആഴ്ചയിൽ ആറ് മുഖ്യധാരാ വാരികകൾ വാങ്ങി വായിച്ചുതുടങ്ങി.
ഇതിലേക്കെല്ലാം കത്തെഴുതുന്നത് തുടർന്നു. സാഹിത്യം, ചരിത്രം, സാംസ്കാരികം, സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മോഹൻകുമാർ കൂടുതലും കത്തുകളെഴുതിയിട്ടുള്ളത്. മാസികകളിലേക്കും പത്രങ്ങളിലേക്കും കത്ത യയ്ക്കുന്നതിൽ ചില ചിട്ടകളൊക്കെ ഇദ്ദേഹത്തിനുണ്ട്. വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം, വിവരങ്ങൾ വസ്തുതാപരമായിരിക്കണം, എന്തെങ്കിലും പുതുതായി പറയാനുണ്ടെങ്കിലേ എഴുതുകയുള്ളൂ, വിമർശിക്കാനായി എഴുതാറില്ല എന്നിങ്ങനെയുള്ള നിർബന്ധമുണ്ട് ഏഴംകുളം മോഹൻ കുമാറിന്.
മികച്ച കത്തെഴുതിയതിന് ഗൃഹലക്ഷ്മി മാസികയുടെ സമ്മാനം രണ്ടുതവണ ലഭിച്ചിട്ടുണ്ട്. കഥ, നോവൽ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 32 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിൽ പത്തിലധികം കഥകൾ അവതരിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..