സീതത്തോട് : ചിറ്റാർ കമ്പിപ്പാലം മേഖലയിൽനിന്ന് കാട്ടുകൊമ്പനെ തുരത്താൻ നാട്ടുകാരും വനപാലകരും സംഘടിച്ച് ശ്രമിച്ചിട്ടും ഭീഷണി തുടരുന്നു. ആനയെ തുരത്താൻ കഴിഞ്ഞദിവസം വനപാലകരും നാട്ടുകാരും ചേർന്ന് ആനത്താരയിൽ തടസ്സങ്ങളുണ്ടാക്കിയതോടെ ആന മറ്റൊരുവഴിയിലൂടെ ജനവാസകേന്ദ്രത്തിലെത്തി നാശമുണ്ടാക്കി. അതിനിടെ കമ്പിപ്പാലത്തിനോട് ചേർന്നുകിടക്കുന്ന മണക്കയം മേഖലയിൽ മറ്റൊരു കൊമ്പനാനകൂടി എത്തിയതായി പ്രദേശവാസികൾ പറഞ്ഞു.
അള്ളുങ്കൽ വനമേഖലയിൽനിന്ന് കക്കാട്ടാറ് കടന്നാണ് രണ്ടാഴ്ചയിലധികമായി കമ്പിപ്പാലത്ത് ആന എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ കാട്ടാനയെ തുരത്താൻ വനപാലകർ ആനത്താരയിൽ ആഴി കൂട്ടിയും പടക്കം പൊട്ടിക്കുകയും ചെയ്തെങ്കിലും ആന മറ്റൊരു വഴിയിലൂടെ എത്തി. കൃഷിയിടത്തിൽ കടക്കുന്ന കാട്ടാന വ്യാപകമായി കൃഷി നാശംവരുത്തുന്നുണ്ട്. കമ്പിപ്പാലത്തിന് സമീപം താമസിക്കുന്ന ഷാജഹാന്റെ വീടിന് സമീപം വരെ കാട്ടാന കഴിഞ്ഞ ദിവസം എത്തി.
ആനയുടെ സാന്നിധ്യം പതിവായത് മേഖലയിലെ ജനങ്ങളെയാകെ ഭീഷണിയിലാക്കിയിരിക്കുകയാണ്. ചിറ്റാർ-സീതത്തോട് പാതയിലെ രാത്രിയാത്രയും ഇപ്പോൾ ഭീഷണിയുടെ നിഴലിലാണ്.
അതേസമയം കാട്ടാന ദിവസങ്ങളായി ഭീഷണിയായിട്ടും വനംവകുപ്പ് നടപടിയൊന്നും സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ആന എത്തുന്നതറിയുമ്പോൾ നാട്ടുകാർക്കൊപ്പം വനപാലകലരെത്തി പടക്കംപൊട്ടിക്കുകയോ ബഹളം കൂട്ടുകയോ ചെയ്യും. ആനയെ ശാസ്ത്രീയമാർഗങ്ങളുപയോഗിച്ച് പ്രദേശത്തുനിന്ന് ഉൾവനത്തിലേക്ക് കയറ്റിവിടണമെന്ന് ദിവസങ്ങളായി ജനങ്ങൾ ആവശ്യപ്പെടുകയാണ്. എന്നാൽ വനം വകുപ്പ് ഇത്തരം നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
അതിനിടെ മണക്കയം പ്രദേശത്ത് കണ്ടെത്തിയ കാട്ടാന മറ്റൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
പ്രദേശത്ത് വർധിച്ചുവരുന്ന വന്യമൃഗശല്യം തടയണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങാനുള്ള ആലോചനയിലാണെന്ന് ചിറ്റാർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ എ.ബഷീർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..