സീതത്തോട് : ചിറ്റാർ വില്ലൂന്നിപ്പാറയിൽ അനുമതിയുമില്ലാതെ പ്രവർത്തിക്കുന്ന പന്നിഫാമിൽനിന്ന് തോടുകളിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരേ പ്രതിഷേധം. മാലിന്യസംസ്‌കരണ ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഫാമിൽനിന്നുള്ള ദുർഗന്ധം കാരണം പ്രദേശത്ത് ജനജീവിതം ബുദ്ധിമുട്ടിലായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടുകാർ രൂപംനൽകിയ സമരസമിതി വ്യാഴാഴ്ച ചിറ്റാർ പഞ്ചായത്ത് ഓഫീസിനുമുമ്പിൽ സമരം നടത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ പന്നിഫാമിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയിച്ചു.
പന്നിഫാമിൽനിന്നുള്ള മാലിന്യം സമീപത്തുകൂടി ഒഴുകുന്ന വയ്യാറ്റുപുഴ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് നൂറുകണക്കിനാളുകളുടെ കുടിവെള്ള സംഭരണത്തെ ബാധിച്ചിരുന്നു. തോട് ഒഴുകിയെത്തുന്ന ചിറ്റാർ കടവിൽ ചിറ്റാർ കുടിവെള്ള പദ്ധതിയുടെ പമ്പ്‌ഹൗസ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്.
ഏറെനാളായി പന്നിഫാം ഉയർത്തുന്ന മലിനീകരണം പ്രദേശത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സജി കക്കാട്ടുകുഴിയുടെ അധ്യക്ഷതയിൽ സണ്ണി പരുവാനിക്കൽ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എ.ബഷീർ, ജിതേഷ് ഗോപാലകൃഷ്ണൻ, രവി കണ്ടത്തിൽ, ജോർജുകുട്ടി, ജയശ്രീ, സൂസമ്മദാസ്, റീനാ ബിനു, എം.ആർ.ശ്രീധരൻ, ഷിബു ആനപ്പാറ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..