സീതത്തോട് : ഇരുപത് മാസത്തിനിടെ അഞ്ചാമത്തെ സെക്രട്ടറിയും ചിറ്റാർ ഗ്രാമപ്പഞ്ചായത്തിന്റെ പടിയിറങ്ങുന്നു. നിലവിലെ സെക്രട്ടറിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ചൊവ്വാഴ്ചയാണ് പഞ്ചായത്തിലെത്തിയത്. ചിറ്റാർ പഞ്ചായത്തിലെ സെക്രട്ടറിമാരുടെ മാത്രം സ്ഥിതിയല്ലിത്.
രണ്ട് വർഷത്തിനിടയിൽ ഇരുപതിൽപ്പരം ജീവനക്കാർ സ്ഥലം മാറിപ്പോയി. നിലവിൽ പല പ്രധാന തസ്തികകളിലും ജീവനക്കാരില്ല. ജീവനക്കാരുടെ കസേര ഉറയ്ക്കാത്തതുകൊണ്ട് പഞ്ചായത്തിലെ ഭരണ -വികസന രംഗങ്ങളും സ്തംഭിച്ചിരിക്കുന്നു.
രണ്ടുമാസം മുമ്പാണ് നിലവിലെ സെക്രട്ടറി സ്ഥലം മാറി ചിറ്റാറിലെത്തിയത്. സെക്രട്ടറിമാരുടെ തുടർച്ചയായുള്ള മാറ്റം അന്ന് വലിയ പ്രതിഷേധത്തിനിടയാക്കി. ഇപ്പോഴാകട്ടെ, വികസന പ്രവർത്തനത്തിന് പ്രധാന പങ്കുവഹിക്കേണ്ട അസിസ്റ്റന്റ് എൻജിനീയർ, വി.ഇ.ഒ.തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
ഇക്കൊല്ലത്തെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാകാൻ മൂന്നുമാസം മാത്രം ബാക്കി നിൽക്കെ, ചിറ്റാറിൽ പദ്ധതി പ്രവർത്തനങ്ങൾ പലതും തുടങ്ങിയിട്ടുപോലുമില്ല. ലൈഫ് ഭവന പദ്ധതിയും വീട് അറ്റകുറ്റ പണിക്കുള്ള സഹായവും ചികിൽസാ സഹായ പദ്ധതികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
സെക്രട്ടറിയടക്കമുള്ള ജീവനക്കാരുടെ അഭാവത്താൽ ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന് നഷ്ട്ടപ്പെട്ടതായി പ്രതിപക്ഷ അംഗം എ.ബഷീർ പറഞ്ഞു. ഭരണസമിതിയുടെ കെടുകാര്യസ്ഥതയും, ജീവനക്കാരെ തുടരെ മാറ്റുന്നതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും കാരണം രണ്ടുവർഷമായി പഞ്ചായത്തിൽ പൂർണ ഭരണ സ്തംഭനമാണെന്ന് ബി.ജെ.പി അംഗം ജിതേഷ് ഗോപാലകൃഷ്ണൻ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..