Caption
ഏഴംകുളം : അനാസ്ഥയുടെ കാര്യം ചോദിച്ചാൽ ഏഴംകുളം പ്ലാന്റേഷൻ ജങ്ഷൻകാർക്കും പട്ടാഴിമുക്കുകാർക്കും പറയാനുള്ളത് നിരവധി കാര്യങ്ങളാണ്. പറയാനുള്ളത് പരാതിയായി പറഞ്ഞ് മടുത്തു. ഇതിനാൽ ഇപ്പോൾ പരാതി കേൾക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കത്തുകൾ അയച്ചിരിക്കുകയാണ് നാട്ടുകാർ.
അടൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ, ആന്റോ ആൻറണി എം.പിക്കുമാണ് കത്തയച്ചത്. പ്രധാനമായും കെ.പിറോഡിന്റെ നിലവിലെ അപകടസ്ഥിതി മാറ്റിത്തരുക, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്ലാന്റേഷൻ ജങ്ഷനിൽ പാതി പണിതു വെച്ചിരിക്കുന്ന കാത്തിരിപ്പുകേന്ദ്രം ജനങ്ങൾക്ക് ഉപകരിക്കുംതരത്തിൽ പൂർത്തിയാക്കുക, അല്ലെങ്കിൽ എടുത്തുമാറ്റുക, പട്ടാഴിമുക്ക് എൽ.പി. സ്കൂളിൽ 32 ലക്ഷം രൂപയ്ക്ക് രണ്ട് വർഷം മുമ്പ് നിർമിച്ച രണ്ട് ക്ലാസ് മുറികൾ കുട്ടികൾക്കു തുറന്നുകൊടുക്കുക, പ്ലാന്റേഷൻ ജങ്ഷനുസമീപം പൊളിഞ്ഞുപോയ അങ്കണവാടി കെട്ടിടം പുനർനിർമിക്കുക തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴംകുളം ജനമൈത്രി സംഘടനയുടെ നേതൃത്വത്തിലാണ് കത്തുകൾ അയച്ചത്. 300 കത്തുകളാണ് അയച്ചത്.
കാത്തിരുന്നു മടുത്തു
രണ്ട് തൂണിനു മുകളിൽ ഷീറ്റിട്ട് ബസ് കാത്തിരുപ്പുകേന്ദ്രം എന്ന് പറഞ്ഞ് നാട്ടുകാരെ മോഹിപ്പിച്ച ഒരു ഷെഡാണ് അടൂർ-പത്തനാപുരം റോഡിൽ ഏഴംകുളം പ്ലാന്റേഷൻ ജങ്ഷനിലുള്ളത്. പക്ഷേ കാത്തിരിപ്പുകേന്ദ്രം എന്ന് പറയണമെങ്കിൽ ഇനിയും പണികൾ ഏറെ നടക്കാനുണ്ട്. ഒരു വർഷം മുമ്പാണ് ബസ് കാത്തിരിപ്പുകേന്ദ്രം പദ്ധതിയിൽ എന്ന പേരിൽ പ്ലാന്റേഷൻ മുക്കിലെ റോഡരികിൽ പണി തുടങ്ങിയത്. പണി തുടങ്ങുന്നതിനു അടുത്ത സമയത്തുതന്നെ തിരഞ്ഞെടുപ്പാണ് എന്നത് വളരെ ശ്രദ്ധേയമായ കാര്യമായിരുന്നു. ആദ്യം രണ്ട് തൂണുകളാണ് ഇവിടെ കൊണ്ടുവച്ചത്. ദിവസങ്ങൾക്കുശേഷം പിന്നീട് ഷീറ്റിട്ടു. പിന്നെ തിരഞ്ഞെടുപ്പ് അതിന്റെ വഴിക്ക് നടന്നുവെങ്കിലും കാത്തിരിപ്പു കേന്ദ്രത്തിന്റേതായി ഒരു പണിയും ഇവിടെ നടന്നിട്ടില്ല. ഒരു ഇരിപ്പിടമെങ്കിലും ശരിയാക്കിയിരുന്നെങ്കിൽ ഇവിടെ ആളുകൾക്ക് പ്രയോജനംചെയ്യുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
എന്ന് നന്നാക്കും10-ാം നമ്പർ അങ്കണവാടി കെട്ടിടം
ഏഴംകുളം പട്ടാഴിമുക്ക് 10-ാം നമ്പർ അങ്കണവാടി കെട്ടിടം 2019-ൽ തകർന്നതാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഏഴംകുളം പഞ്ചായത്ത് ഇടപ്പെട്ട് താത്കാലിക സംരക്ഷണമൊരുക്കി. അന്നുമുതൽ ഇന്നുവരെ വാടകക്കെട്ടിടത്തിലാണ് ഈ അങ്കണവാടി പ്രവർത്തിക്കുന്നത്. 13 കുട്ടികൾ പഠിക്കുന്ന അങ്കണവാടിയുടെ ദുരവസ്ഥ അധികൃതർ കണ്ടിട്ടും നടപടിയില്ലാതെ കിടക്കുകയാണ്. മൂന്നര സെൻറ് സ്ഥലം സ്വന്തമായി ഉണ്ടായിട്ടും ഒരു കെട്ടിടം നിർമിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
കെ.പി. റോഡിലെ ദുരവസ്ഥ
-ൽ തുടങ്ങിയതാണ് കെ.പി. റോഡിന്റെ ദുരവസ്ഥ. നേരത്തേ റോഡിൽ കുണ്ടും കുഴിയുമായിരുന്നുവെങ്കിൽ ഇപ്പോൾ പലയിടത്തും റോഡ് പൊളിച്ചിട്ട അവസ്ഥയാണ്. പറക്കോട്ടും ഏഴംകുളത്തും പ്ലാന്റേഷൻ മുക്കിലും റോഡ് ടാർ ചെയ്യാനെന്ന പേരിൽ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുകാരണം ഒരേ ദിശയിൽ കൂടിയാണ് വാഹനങ്ങൾ പോകുന്നത്.
പൊതുമരാമത്ത് ഓഫീസിന് സമീപം നടക്കുന്ന കലുങ്കുപണി പൂർത്തിയാക്കാൻ പോലും ഇതുവരെ പൊതുമരാമത്തുവകുപ്പിന് സാധിച്ചിട്ടില്ല. ഈ കലുങ്കുപണി മന്ദഗതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..