വള്ളിക്കോട് ആമ്പൽ പൂഞ്ചിറയുടെ പായൽ നിറഞ്ഞ കുളം
വള്ളിക്കോട് : പഞ്ചായത്തിലെ ആമ്പൽ പൂഞ്ചിറ മിനി പാർക്ക് പായൽകൊണ്ട് മൂടി. ഒരേക്കർവരുന്ന സ്ഥലവും 50 സെന്റ് വരുന്ന കുളവും പരിഷ്കരിച്ചപ്പോഴാണ് തിരിഞ്ഞുനോക്കാൻ ആളില്ലാത്ത അവസ്ഥയായത്.
മുൻപ് ഇവിടെ താമരക്കുളമായിരുന്നു. കുളത്തിലെ താമരപ്പൂക്കൾ തൃപ്പാറ, തൃക്കോവിൽ, മണക്കാട്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ സീസണിൽ പൂജയ്ക്കായി കൊണ്ടുപോകുമായിരുന്നു.
താമര പൂത്തുനിൽക്കുന്നത് കാണാനും അഴകായിരുന്നു. ഭംഗി കൂടുതൽപേരെ ആകർഷിക്കാനായി പഞ്ചായത്താണ് മിനി പാർക്കായി മാറ്റിയത്. താമര മാറ്റി ആമ്പൽച്ചെടികൾ കുളത്തിൽ കൃഷിയിറക്കി. തുടക്കത്തിൽ കാണിച്ച ആവേശം പിന്നീടുണ്ടായില്ല. ത്രിതലപഞ്ചായത്തുകളുടെ സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവിൽ നവീകരണവും നടത്തി. കോൺക്രീറ്റ് െബഞ്ചുകൾ, ഊഞ്ഞാലുകൾ, സൗരോർജവിളക്കുകൾ എന്നിവയാണ് സ്ഥാപിച്ചത്.
വൈകീട്ട് അത്യാവശ്യം സന്ദർശകരും തുടക്കത്തിലുണ്ടായിരുന്നു.
സംരക്ഷണം നിലച്ചു; വളർച്ചയും
പാർക്കിന്റെ സംരക്ഷണം നിലച്ചതോടെ പരിസരം കാടുകൊണ്ട് നിറഞ്ഞു. കുളത്തിലാകെ പായലുമായി. ഒഴിഞ്ഞ കുറെ കുപ്പികളാണ് കുളത്തിൽ കാണാനുള്ളത്.
ഈ പഞ്ചായത്ത് വഴിയിടവിശ്രമകേന്ദ്രവും നിർമിച്ചു. ശൗചാലയം ആർക്കും തുറന്നുകൊടുത്തിട്ടില്ല. കോന്നി-ചന്ദനപ്പള്ളി റോഡിൽ വള്ളിക്കോട് വായനശാലക്കവല കഴിഞ്ഞുള്ള ഭാഗത്താണ് ആമ്പൽച്ചിറയുടെ ആർച്ച് സ്ഥാപിച്ചിരിക്കുന്നത്.
50 മീറ്ററോളം നടന്ന് അവിടെയെത്തിയാൽ നിരാശയാണ് ഫലം.
വേണം, പദ്ധതി
ശരിയായ രീതിയിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയാൽ ആമ്പൽച്ചിറ പുഞ്ചയെ ആകർഷകമാക്കാം. വള്ളിക്കോട് പഞ്ചായത്ത് ഇത്തരം പദ്ധതിയുമായി വിനോദസഞ്ചാരവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ പറഞ്ഞു. സൗരോർജവിളക്കുകൾ തെളിയാറില്ലെന്ന് പൂഞ്ചിറയുടെ സമീപത്ത് താമസിക്കുന്നവർ പറഞ്ഞു. ഒരു തെരുവുവിളക്കുമാത്രം രാത്രി 10 മണിക്കുശേഷമാണ് കത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..