പുല്ലാട് ഗവ. മോഡൽ യു.പി.ജി.സ്കൂൾ
പുല്ലാട് : നാടിന്റെ അഭിമാനമായി 1918-ൽ പെൺപള്ളിക്കൂടമായി തുടങ്ങിയതാണ് ഗവ.മോഡൽ യു.പി.ജി.സ്കൂൾ. പ്രവർത്തന മികവുകൊണ്ട് ഈ സ്കൂളിലേക്ക് പ്രവേശനം തേടിയെത്തുന്ന കുട്ടികളുടെ എണ്ണം കൂടി. എന്നാൽ, മതിയായ സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തത് ഒരു വലിയ പോരായ്മയാകുന്നു. പ്രീ-പ്രൈമറി ഉൾപ്പെടെ 150 കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കുന്നതിന് നല്ല അടുക്കളയില്ല. ഒരു താത്‌കാലിക ഷെഡ്ഡിലാണ് അടുക്കള പ്രവർത്തിക്കുന്നത്. ചോർന്നൊലിക്കുന്ന പ്രീ-പ്രൈമറി കെട്ടിടത്തിലിരിക്കുന്ന അധ്യാപകരും കുട്ടികളും മഴപെയ്യരുതേ എന്ന പ്രാർഥനയിലാണ് ഒാരോ ദിവസവും തള്ളിനീക്കുന്നത്. സ്കൂളിന്റെ സുരക്ഷയ്ക്ക് ഭീഷണിയായ ഒരു പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ശ്രമങ്ങൾ 2019 മുതൽ ആരംഭിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായത് കഴിഞ്ഞ മാസമാണ്. ആ സ്ഥലത്ത് ഒരു രണ്ടുനിലക്കെട്ടിടം വന്നാൽ ഈ സ്കൂൾ നേരിടുന്ന പരിമിതികൾക്ക് ഒരു വലിയ പരിഹാരമാകും.
സബ്ജില്ലാ ആസ്ഥാനത്തുള്ള ഗവ. സ്കൂൾ എന്ന നിലയ്ക്ക് വിവിധ ഉപജില്ലാതല പരിപാടികൾ, യു.എസ്.എസ്.സ്കോളർഷിപ്പ് സെന്റർ, ദുരിതാശ്വാസ ക്യാമ്പ് എന്നീ കാര്യങ്ങൾക്കും ഈ സ്കൂൾ ഉപയോഗിക്കാറുണ്ട്. ബ്ളോക്ക് റിസോഴ്സ് സെന്റർ (ബി.ആർ.സി.) ഈ സ്കൂൾവളപ്പിൽ പ്രവർത്തിക്കുന്നതിനാൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികളും സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്. സ്കൂളിൽ നാല് ശൗചാലയങ്ങൾ മാത്രമാണുള്ളത്. ഓഡിറ്റോറിയത്തിൽ പരിപാടികൾ നടക്കുമ്പോൾ പുറത്തുനിന്നുള്ളവരും ഇതേ ശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂൾ അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നതിനാൽ എത്രയും വേഗം ഇതിന് ഒരു പരിഹാരം കാണണമെന്നാണ് പി.റ്റി.എ.യുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..