ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കുന്നു
റാന്നി : കോൺക്രീറ്റ് തൂണുകളിൽ തടിക്കഷണങ്ങൾ കണ്ടെത്തിയ സംഭവം വിവാദമായതോടെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി.
റീബിൽഡ് കേരള പദ്ധതി ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് വ്യാഴാഴ്ച ഉച്ചയോടെ 40 മീറ്ററോളം നീളത്തിലുള്ള ഭിത്തി പൊളിച്ചുനീക്കിയത്. തിങ്കളാഴ്ച പുതുക്കി പണി ആരംഭിക്കുമെന്നാണ് കരാറുകാരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു.
പഴവങ്ങാടി പഞ്ചായത്തിലെ ഇട്ടിയപ്പാറ വലിയപറമ്പിൽപടി-ബണ്ട് പാലം റോഡിൽ ബണ്ട് പാലത്തിന്റെ സംരക്ഷണഭിത്തി ബലപ്പെടുത്താനുള്ള ആണിക്കല്ലിനായി എത്തിച്ച കോൺക്രീറ്റ് തൂണുകൾക്കുള്ളിലാണ് നാട്ടുകാർ തടിക്കഷണം കണ്ടെത്തിയത്.
കൂടുതൽ തൂണുകൾ പൊട്ടിച്ചപ്പോൾ അവയിലെല്ലാം തടിക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പണി തടയുകയും പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്യുകയുമായിരുന്നു. കഴിഞ്ഞദിവസം പോലീസ് വിജിലൻസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കല്ലുകളോ പ്ലെയിൻ സിമിന്റ് കോൺക്രീറ്റ് തൂണുകളോ ഉപയോഗിക്കാൻ നിശ്ചയിച്ച സ്ഥാനത്ത് തടിക്കഷണം ഉപയോഗിച്ച കാരണത്താലാണ് ഭിത്തി പൊളിച്ചുപണിയുവാൻ നിർദേശം നൽകിയത്. 1.7 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് റോഡ് നിർമാണം തുടങ്ങിയത്.
തുടക്കം മുതൽ പരാതികളുയർന്നിരുന്നു. തൂണിൽ തടിക്കഷണം കണ്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..