പണി മുടങ്ങിക്കിടക്കുന്ന കോട്ടമൺപാറ -മേലേകോട്ടമൺപാറ റോഡ്
സീതത്തോട് : ഒരുവർഷം മുമ്പ് പണി തുടങ്ങിയിട്ടും ഒന്നരക്കിലോമീറ്റർ വരുന്ന കോട്ടമൺപാറ-മേലേകോട്ടമൺപാറ റോഡിന്റെ പണി എങ്ങുമെത്തിയില്ല. ഗതാഗതം മുടങ്ങിക്കിടക്കുന്നതിന് പുറമെ രൂക്ഷമായ പൊടിശല്യം കൂടിയായത് നാട്ടുകാരെ വലയ്ക്കുന്നു. രണ്ടരക്കോടിയോളം രൂപ ചെലവിട്ടുള്ള റോഡ് നിർമാണം പതിമൂന്നുമാസം മുമ്പാണ് തുടങ്ങിയത്. ഒരുമാസം കൊണ്ട് പൂർത്തിയാക്കാവുന്ന ജോലിയാണിതെങ്കിലും കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡ് പണി നീണ്ടുപോകാനിടയാക്കിയത്.
കോട്ടമൺപാറ മുതൽ മേലേകോട്ടമൺപാറ വരെ നേരത്തെതന്നെ സഞ്ചാരയോഗ്യമായ റോഡായിരുന്നു. ഇതിന്റെ ചിലയിടങ്ങളിൽ ചെറിയ കുഴികളുണ്ടായിരുന്നു എന്നതൊഴിച്ചാൽ റോഡിന് വലിയ കുഴപ്പമില്ലായിരുന്നു. അതിനിടെയാണ് വൻ തുക മുടക്കി റോഡ് നവീകരണത്തിന് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ഒരുവർഷം മുമ്പ് പണി തുടങ്ങിയത്. നേരത്തെയുണ്ടായിരുന്ന റോഡ് ഇളക്കിയിട്ടശേഷം ദീർഘനാളുകൾ പണി നടത്തിയില്ല. ഇടയ്ക്കിടെ നാട്ടുകാർ പ്രതിഷേധമുയർത്തുമ്പോൾ ഏതാനും ദിവസം കുറച്ച് പണി നടത്തി പിന്നെയും പണി മുടങ്ങുന്നതായിരുന്നു രീതി. ഇപ്പോൾ ടാറിടാനെന്ന പേരിൽ ഏറെനാളായി വാഹനങ്ങളും കടത്തിവിടുന്നില്ല. എന്നാൽ, റോഡ് പണിമുടങ്ങിക്കിടക്കുകയുമാണ്.
വേനൽ ചൂട് കടുത്തതോടെ പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. ഇരുവശവും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. പ്രായമായവരുടെയും, രോഗികളുടെയും സ്ഥിതി ഏറെ ദയനീയമായി.
റോഡിന്റെ പണി എന്ന് പൂർത്തിയാക്കുമെന്ന് ആർക്കും നിശ്ചയമില്ല. സ്ഥലവാസി കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന് മുമ്പിലും നാട്ടുകാർ പരാതി ഉന്നയിച്ചിട്ടും നടപടിയില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..