റാന്നി : തിരുവാഭരണം ചാർത്ത് ഉത്സവത്തിനൊരുങ്ങി പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രം. മകരസംക്രമസന്ധ്യയിൽ ശബരിഗിരീശന് ചാർത്തിയ തിരുവാഭരണം ശനിയാഴ്ച പെരുനാട് ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ അണിയിക്കും. ശബരിമലയിൽനിന്ന് പന്തളത്തേക്കുള്ള മടക്കയാത്രയിലാണ് പെരുനാട് ക്ഷേത്രത്തിൽ ഈ ആഭരണങ്ങൾ ചാർത്തുന്നത്.
തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെ പ്രായഭേദമെന്യേ സ്ത്രീകൾക്കും ദർശിക്കാൻ ഇവിടെ അവസരമുണ്ട്.
ശബരിമലയും പന്തളവും കഴിഞ്ഞാൽ ഈ തിരുവാഭരണങ്ങൾ ചാർത്തുന്നത് ശബരിമലയുടെ മൂലക്ഷേത്രമെന്നറിയപ്പെടുന്ന കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിൽ മാത്രമാണ്.
രാവിലെ ഒമ്പതിന് മഠത്തുംമൂഴി ശ്രാമ്പിക്കൽ പടിക്കൽനിന്ന് ശബരിമലയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കും. 1.30-ന് മേൽശാന്തി ജയദേവൻ പോറ്റി തിരുവാഭരണം പെരുനാട് ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തും. തുടർന്ന് സർവാഭരണവിഭൂഷിതനായ അയ്യപ്പനെ ഭക്തർക്ക്് ദർശനം നടത്താം. പുലർച്ചെ രണ്ടുമണിവരെ ഭക്തർക്ക് തിരുവാഭരണദർശനത്തിന് അവസരമുണ്ട്. തുടർന്ന് പന്തളത്തേക്ക് യാത്ര പുറപ്പെടും.
സാംസ്‌കാരിക സമ്മേളനം
ഉത്സവഭാഗമായി 12.30-ന് സാംസ്‌കാരിക സമ്മേളനം നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപാൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.െക.ബാലൻ അധ്യക്ഷത വഹിക്കും. പ്രമോദ് നാരായൺ എം.എൽ.എ., കെ.യു.ജനീഷ് കുമാർ എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.
ക്ഷേത്രത്തിൽ പുലർച്ചെ 5.30-ന് അഷ്ടദ്രവ്യഗണപതിഹോമം, ഏഴിന് ഭാഗവതപാരായണം, വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിൽനിന്ന് കൂടക്കാവിലേക്ക് എഴുന്നള്ളത്ത്, ആറിന് നൃത്തവിരുന്നും അരങ്ങേറ്റവും 9.30-ന് സേവ, ദീപാരാധന, 10-ന് നായാട്ടുവിളി, 10.30-ന് നൃത്തനാടകം, ഒന്നിന് ഗാനമേള എന്നിവയും ഉണ്ടായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..