മാമ്മൂട്ടിൽപ്പടി-തലയാർ റോഡിലെ പൊയ്പ്പാട്ടിൽ പടിയിൽ പൈപ്പുപൊട്ടിയ നിലയിൽ
തിരുവല്ല : കുറ്റൂർ മാമ്മൂട്ടിൽപ്പടി-തലയാർ റോഡിൽ ആഴ്ചകളായി പൊട്ടിക്കിടക്കുന്ന ജലവിതരണ പൈപ്പ് നന്നാക്കാൻ നടപടിയില്ല.
പൊയ്പ്പാട്ടിൽപ്പടിയിലാണ് പൈപ്പ് പൊട്ടിക്കിടക്കുന്നത്. കാഞ്ഞിരംപറമ്പ് പടി, തുണ്ടീപ്പറമ്പിൽപ്പടി എന്നിവിടങ്ങളിൽ കഴിഞ്ഞയിടെ പൈപ്പ് പൊട്ടിയിരുന്നു. ദിവസങ്ങൾകഴിഞ്ഞാണ് പൈപ്പ് നന്നാക്കാൻ അധികൃതരെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ 12, 13 വാർഡുകളിലേക്കുള്ള പൈപ്പുലൈനാണിത്.
വേനൽക്കാലമായതോടെ ജലക്ഷാമത്തിന്റെ പിടിയിലായ തെങ്ങേലിയിലേക്കും ഈ ലൈനിലൂടെയാണ് വെള്ളം എത്തേണ്ടത്. പൈപ്പുപൊട്ടിയ ഭാഗം കഴിഞ്ഞുള്ള പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല. മർദംകൂട്ടി വെള്ളം കടത്തിവിടുമ്പോൾ പൊട്ടിയഭാഗത്ത് കുത്തൊഴുക്കാകും. മർദം കുറച്ചാൽ ബാക്കിഭാഗത്ത് ഒട്ടും വെള്ളം കിട്ടുകയുമില്ല. മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളാണ് ഇവിടെയുള്ളത്. കാലപ്പഴക്കമാണ് അടിക്കടിയുള്ള തകരാറിന് കാരണമെന്ന് അധികൃതർ പറയുന്നു. പൈപ്പുപൊട്ടിയൊഴുകുന്ന വെള്ളം പരന്നുകിടക്കുന്നതിനാൽ കുഴികൾ ശ്രദ്ധയിൽപ്പെടുകയില്ല. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ പലവട്ടം കുഴിയിൽ വീണിട്ടുണ്ട്. പഞ്ചായത്ത് റോഡാണ്. പൈപ്പുപൊട്ടൽമൂലം റോഡ് കൂടുതൽ തകർന്ന നിലയിലുമായി. ജൽജീവൻ മിഷൻ പ്രകാരം ഇതുവഴി പുതിയ പൈപ്പിടുന്ന ജോലികൾ നടത്തിയിരുന്നു. പൂർത്തീകരിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..