തിരുവല്ല : നഗരസഭാ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. 34-ാംവാർഡിലെ ചാത്തമല, 38-ാംവാർഡിലെ മുത്തൂർ എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രണ്ടിടത്തെയും ഓരോ വീട്ടിലെ കോഴികൾ പനി ലക്ഷണങ്ങളോടെ ചത്തിരുന്നു.
സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ പരിശോധിച്ചാണ് എച്ച്5-എൻ1 വൈറസ് ബാധ സ്ഥിരീകരിച്ചത്.
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഒരുകിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊന്നൊടുക്കും. അഞ്ഞൂറിലേറെ വളർത്തുപക്ഷികൾ ഇവിടെയുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
താലൂക്കിലെ നെടുമ്പ്രത്ത് ഒരാഴ്ചമുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. നെടുമ്പ്രത്തെ പൊടിയാടി, തിരുവല്ലയിലെ കറ്റോട്, തുകലശ്ശേരി എന്നിവിടങ്ങളിലും പക്ഷിപ്പനി ലക്ഷണങ്ങളോടെ കോഴികൾ ചത്തിട്ടുണ്ട്. ഇവയുടെ സാമ്പിളുകൾ അടുത്തദിവസം ഭോപ്പാലിലേക്ക് അയയ്ക്കും.
ആശങ്കയിൽ തിരുവല്ല
ഒരാഴ്ചയ്ക്കിടെ രണ്ടാമതും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താലൂക്കിൽ ആശങ്ക വർധിച്ചു. കഴിഞ്ഞയാഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമ്പ്രത്ത് ആയിരത്തോളം വളർത്തുപക്ഷികളെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊന്നൊടുക്കിയിരുന്നു. ചാത്തമല തറയിൽ അജി ജോർജ്, മുത്തൂർ സ്വദേശി സി.എൻ.അനിൽ എന്നിവരുടെ കോഴികളാണ് പനി ലക്ഷണങ്ങളോടെ കഴിഞ്ഞയാഴ്ച ചത്തത്.
ഇവയുടെ സാമ്പിളുകൾ 17-ന് ശേഖരിച്ചു. 20-ന് ഭോപ്പാലിലെ പ്രത്യേക ലാബിലേക്ക് അയച്ചു. മുമ്പ് ഫ്ളൈറ്റിൽ സാമ്പിൾ കൊണ്ടുപോകുകയായിരുന്നു. ഇതിന് ചെലവ് കൂടുതലായതിനാൽ ഇപ്പോൾ കൊറിയർ ചെയ്യുകയാണ്. ഫലം ബുധനാഴ്ചയാണ് വന്നത്. ഉടൻ പക്ഷിപ്പനി പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ അറിയിച്ചു.
രോഗബാധിതപ്രദേശം
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിതപ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെയുള്ള വളർത്തുപക്ഷികളെ കൊല്ലുന്നതിന് റാപ്പിഡ് റെസ്‌പോൺസ് സംഘം വ്യാഴാഴ്ച എത്തും.
എട്ടംഗങ്ങൾ വീതമുളള അഞ്ച് സംഘമാണ് എത്തുന്നത്. രണ്ടുവീതം വെറ്ററിനറി സർജന്മാർ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അറ്റൻഡർമാർ, തൊഴിലാളികൾ എന്നിവർ ഒരുസംഘത്തിലുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..