ഏഴംകുളം തൂക്കം; വാളമ്പും വില്ലും ഏറ്റുവാങ്ങി കന്നിത്തൂക്കക്കാർ പരിശീലനം ആരംഭിച്ചു


1 min read
Read later
Print
Share

തൂക്കം ഫെബ്രുവരി 26, 27 തീയതികളിൽ

ഏഴംകുളം: ഏഴംകുളത്തമ്മയുടെ തൂക്കവില്ലിലേറാൻ കന്നിത്തൂക്കക്കാർ വാളമ്പും വില്ലും ഏറ്റുവാങ്ങി പരിശീലനം ആരംഭിച്ചു. ഇനിമുതൽ തൂക്കം നടക്കുന്ന ദിവസങ്ങളായ ഫെബ്രുവരി 26, 27 വരെ കഠിനവ്രതത്തിന്റെ നാളുകളാണ് തൂക്കക്കാർക്ക്. ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന തൂക്കത്തിന് ഇത്തവണ 40 കന്നിത്തൂക്കക്കാരാണുള്ളത്. ഞായറാഴ്ച രാവിലെ ഏഴിന് തൂക്ക ആശാന്മാരായ കാഞ്ഞിക്കൽ ആർ.ശിവൻപിള്ള, പുത്തൻവിളയിൽ ജി.ശിവൻപിള്ള എന്നിവർക്ക് ദക്ഷിണ നൽകിയാണ് കന്നിത്തൂക്കക്കാർ തൂക്കത്തിന്റെ അടയാളമുദ്രകളായ വാളമ്പും വില്ലും ഏറ്റുവാങ്ങിയത്.

ഗുരുകുല സമ്പ്രദായപ്രകാരം ഒരു മാസം പയറ്റുമുറകൾ ആഭ്യസിക്കും. കന്നിത്തൂക്കക്കാർ പാളയിൽ കയറ്റം എന്ന ചടങ്ങോടെയാണ് തൂക്കപയറ്റിൽ പ്രാവീണ്യം നേടുന്നത്. മുമ്പ് തൂങ്ങിയിട്ടുള്ളവർ ശിവരാത്രി നാൾ മുതലാണ് തൂക്കത്തിനുള്ള വ്രതാനുഷ്ഠാനം ആരംഭിക്കുന്നത്. തുടർന്നുള്ള എല്ലാ ദിവസവും സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ എത്തി പയറ്റുമുറകൾ അഭ്യസിക്കും. തൂക്കദിവസം വരെ തൂക്ക ആശാന്മാർക്ക് കീഴിലാകും കന്നിത്തൂക്കക്കാർക്ക് പരിശീലനം. അഭ്യാസമുറകൾ പഠിച്ചതിനു ശേഷം കുംഭമാസത്തിലെ രേവതി നാളായ ഫെബ്രുവരി 23-ന് രാവിലെ മണ്ണടി കാമ്പിത്താൻ കടവിൽ എത്തി കുളിച്ച് മണ്ണടി ഭഗവതിയുടെ അനുഗ്രഹം വാങ്ങി കൈയിൽ രക്ഷബന്ധിച്ച് തിരികെ ക്ഷേത്രത്തിലെത്തും. ഇതിന് ശേഷമാണ് തൂക്കത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ തുടങ്ങുന്നത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട 10 കരകളിൽനിന്നുള്ളവരാണ് തൂക്കവില്ലിലേറുന്നത്. ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ഭാനു ഭാനു പണ്ടാരത്തിലിന്റെ നേതൃത്വത്തിൽ കളഭാഭിഷേകം നടന്നു. കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള ഏഴംകുളം കെട്ടുകാഴ്ച ഫെബ്രുവരി 25-ന് നടക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് ജി.പദ്‌മകുമാർ, സെക്രട്ടറി സുധാകരൻ നായർ, വൈസ് പ്രസിഡൻറ് സാജൻ എം.സി.നായർ, ട്രഷറർ പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..