പൈപ്പ് സ്ഥാപിക്കാൻ ജല അതോറിറ്റി വെട്ടിപ്പൊളിച്ച കണ്ണങ്കര-കല്ലറക്കടവ് റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു
പത്തനംതിട്ട : ജലവിതരണത്തിന് പൈപ്പ് സ്ഥാപിക്കാൻ കണ്ണങ്കര-കല്ലറക്കടവ് റോഡ് പലവട്ടം വെട്ടിപ്പൊളിച്ചിട്ടും ടീ ടാർ ചെയ്യാത്തതിൽ, റോഡ് ഉപരോധിച്ച് ജല അതോറിറ്റി ഉദ്യോഗസ്ഥരെ വഴിയിൽ തടഞ്ഞും കോൺഗ്രസ് പ്രതിഷേധം. അഞ്ചിനകം റോഡ് പുനർനിർമാണം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 9.30-ന് കല്ലറക്കടവിലെ ജല അതോറിറ്റി ഓഫീസിലേക്കുള്ള റോഡിലാണ് ഉപരോധം തുടങ്ങിയത്. ഇതോടെ ജീവനക്കാർക്ക് ഓഫീസിൽ എത്താൻ കഴിഞ്ഞില്ല. നഗരസഭാ പ്രദേശത്ത് ശുദ്ധജലവിതരണം കാര്യക്ഷമമാക്കാൻ ഒരുവർഷം മുൻപ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിച്ചപ്പോഴുണ്ടായ കുഴികൾ നികത്തണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം.
ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന്, അടൂരിലായിരുന്ന എക്സിക്യുട്ടീവ് എൻജിനീയർ തുളസീധരൻ സ്ഥലത്തെത്തി. പദ്ധതി ഏറ്റെടുത്ത് നടത്തുന്ന കിഫ്‌ബി കരാറുകാരന്റെ സൂപ്പർവൈസറും എത്തി. കണ്ണങ്കരയിലെ റോഡ് പണി രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും അഞ്ചിന് മുൻപ് റോഡ് പണി ആരംഭിക്കാമെന്നും ഇരുവരും ചർച്ചയിൽ ഉറപ്പുനൽകി.
ഡി.സി.സി. വൈസ് പ്രഡിഡന്റ് എ.സുരേഷ് കുമാർ സമരം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രഡിഡന്റ് രഘുരാജൻ നായർ അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭാധ്യക്ഷ ഗീതാ സുരേഷ്, കൗൺസിലർ ഷീനാ രാജേഷ്, വിഷ്ണു ആർ.പിള്ള, വിപിൻ വള്ളിയത്ത്, ജോസ് സി.ഫിലിപ്പ്, ശിവശങ്കരൻ നായർ, യൂസഫ് വലഞ്ചുഴി, മനു തോപ്പിൽ, ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..