മോഷണംനടന്ന അടൂർ ഗവ.എൽ.പി.സ്കൂളിൽ പരിശോധന നടത്തുന്ന പോലീസ്
അടൂർ : നഗരമധ്യത്തിലുള്ള ഗവ.എൽ.പി.സ്കൂളിൽ നടന്ന മോഷണത്തിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ് നഷ്ടപ്പെട്ടു. സ്കൂളിലെ അടുക്കളയിൽ ഭക്ഷണം പാകംചെയ്ത് കഴിച്ചിട്ടാണ് മോഷ്ടാക്കൾ പോയത്.
വ്യാഴാഴ്ച രാവിലെയാണ് മോഷണം നടന്നവിവരം പുറത്തറിഞ്ഞത്. ഭക്ഷണം പാകംചെയ്ത പാത്രങ്ങൾ കണ്ടതോടെയാണ് ജീവനക്കാർക്ക് സംശയമുണ്ടായത്. തുടർന്നുനടത്തിയ പരിശോധനയിലാണ് ലാപ്ടോപ്പ് മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. അടുക്കളയുടെ പൂട്ടുതകർത്ത് അകത്തുകടന്നാണ് മോഷ്ടാക്കൾ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ചോറും കറികളും വെച്ചുകഴിച്ചത്. യു.പി.സ്കൂളിനുസമീത്തെ സ്റ്റോറിന്റെ വാതിൽ തകർത്താണ് ഭക്ഷണസാധനങ്ങൾ എടുത്തതെന്ന് സ്കൂൾ ജീവനക്കാർ പറഞ്ഞു.
സ്കൂളിനോടുചേർന്ന് പ്രവർത്തിക്കുന്ന ബി.ആർ.സി.യുടെ ജനൽചില്ലുകളും തകർത്തിട്ടുണ്ട്. ഇവിടെയിരുന്ന തൂമ്പ യു.പി.സ്കൂളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. കഴിഞ്ഞമാസം 16-ന് സ്കൂളിൽ മോഷണശ്രമം നടന്നു. അടൂർ പോലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചു. സ്കൂളിൽനിന്ന് ഡോഗ് സ്ക്വാഡ് സമീപത്തെ ശ്രീമൂലം ചന്ത ഭാഗത്തുവരെ പോയി.
സ്കൂളിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണം തടയാൻ ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് കമ്മിറ്റി സംരക്ഷണം നൽകും. രാത്രി സ്കൂൾപരിസരത്ത് ഡി.വൈ.എഫ്.ഐ. സ്ക്വാഡ് പ്രവർത്തിക്കുമെന്ന് അടൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അനസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..