• തിരുമൂലപുരത്ത് പണിയുന്ന കോടതി സമുച്ചയം
തിരുവല്ല : തിരുമൂലപുരത്ത് കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമാണം വൈകുന്നു. 25 കോടി രൂപയുടെ പണികളാണ് രണ്ടാം ഘട്ടത്തിൽ നടത്തേണ്ടത്. ഇതിനുള്ള ഭരണാനുമതി ലഭിച്ചിട്ട് നാളുകളായി. സാങ്കേതിക അനുമതി നേടുന്നത് മുമ്പുള്ള പരിശോധനകൾ പൂർത്തീകരിച്ചിട്ടില്ല. 23.67 കോടി രൂപയുടെ ആദ്യഘട്ടം നേരത്തേ പൂർത്തിയായിരുന്നു.
ഭൂമിക്കടിയിലെ നില ഉൾപ്പെടെ ഏഴുനിലകളാണ് സമുച്ചയത്തിനുള്ളത്. 13,717 ചതുരശ്ര മീറ്റർ വലിപ്പമുളളതാണ് കെട്ടിടം. ആദ്യഘട്ടത്തിൽ സെല്ലാർ ഉൾപ്പെടെ മൂന്ന് നിലകൾ പൂർത്തീകരിച്ചു. ബാക്കി നാല് നിലകളും മൊത്തംനിലകളിലേയും ഫിനിഷിങ് ജോലികളും രണ്ടാം ഘട്ടത്തിലാണ് ചെയ്യുന്നത്.
കോവിഡ് കവർന്നത് രണ്ടുവർഷം
2019 ഫെബ്രുവരിയിലാണ് കെട്ടിട നിർമാണത്തിന് മുഖ്യമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത്. 18 മാസമായിരുന്നു ആദ്യ ഘട്ടത്തിന്റെ കരാർ കാലാവധി. തിരുമൂലപുരം കാളച്ചന്തയിൽ നഗരസഭയിൽനിന്ന് കൈമാറിക്കിട്ടിയ 152.8 സെന്റ് സ്ഥലത്താണ് സമുച്ചയം പണിയുന്നത്. കോവിഡ് കാലത്ത് പണികൾ കാര്യമായി നടന്നില്ല. രണ്ടാംഘട്ട ജോലികൾക്കും 18 മാസത്തെ കരാർ കാലയളവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
തിരുവല്ലയിലെ വിവിധ കോടതികൾ, അനുബന്ധ ഓഫീസുകൾ, അഭിഭാഷകരുടെയും ഗുമസ്തരുടെയും അസോസിയേഷൻ ഹാളുകൾ, ലൈബ്രറികൾ, സൂക്ഷിപ്പുസ്ഥലങ്ങൾ, വിശ്രമ സ്ഥലങ്ങൾ, പവർ റൂം, പാർക്കിങ് സെന്റർ, ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളാണ് സമുച്ചയത്തിൽ ഉണ്ടാവുക. ജഡ്ജിമാർക്ക് താമസിക്കാനുള്ള സൗകര്യം ഇല്ലാത്തതും അഭിഭാഷക ചേംബറിനുള്ള സൗകര്യം ഇല്ലാത്തതും കുറവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരഹൃദയത്തിൽനിന്ന് രണ്ടു കിലോമീറ്റർ മാറിയുള്ള സ്ഥലമായതിനാൽ തിരുമൂലപുരത്തിനും വികസനസാധ്യതകളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..