ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവഴിപാടിൽ പങ്കെടുക്കുന്ന കന്നി തൂക്കക്കാരല്ലാത്തവർ തൂക്ക ആശാനിൽനിന്ന് വാളമ്പും വില്ലും ഏറ്റുവാങ്ങുന്നു
ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ തൂക്കവഴിപാടിൽ പങ്കെടുക്കുന്ന കന്നി തൂക്കക്കാരല്ലാത്തവർ വാളമ്പും വില്ലും ഏറ്റുവാങ്ങി. രാവിലെ 7.30-ന് തൂക്ക ആശാൻമാരായ കാഞ്ഞിക്കൽ ആർ.ശിവൻപിള്ള, പുത്തൻവിളയിൽ ജി.ശിവൻപിള്ള എന്നിവരിൽനിന്നുമാണ് വാളമ്പും വില്ലും തൂക്കക്കാർ ഏറ്റുവാങ്ങിയത്.
കന്നി തൂക്കക്കാരല്ലാത്തവരുടെ വ്രതം ശിവരാത്രി ദിവസമായ ശനിയാഴ്ച മുതൽ ആരംഭിച്ചു. ആദ്യമായി തൂക്കവില്ലേറുന്നവർക്കുള്ള വ്രതാനുഷ്ഠാനവും പയറ്റഭ്യാസവും മകരഭരണി ദിവസത്തിൽ ആരംഭിച്ചിരുന്നു. തൂക്കദിവസം വരെ തൂക്ക ആശാന്മാർക്ക് കീഴിലാകും കന്നിത്തൂക്കക്കാർക്ക് പരിശീലനം. അഭ്യാസമുറകൾ പഠിച്ചതിനുശേഷം കുംഭമാസത്തിലെ രേവതിനാളായ 23-ന് രാവിലെ മണ്ണടി ക്ഷേത്രത്തിൽ എത്തി കൈയിൽ രക്ഷബന്ധിച്ച് തിരികെ ക്ഷേത്രത്തിലെത്തും. ഇതിന് ശേഷമാണ് തൂക്കത്തിനുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ തുടങ്ങുന്നത്.
ക്ഷേത്രവുമായി ബന്ധപ്പെട്ട 10 കരകളിൽനിന്നുള്ളവരാണ് തൂക്കവില്ലിലേറുന്നത്. 40 കന്നി തൂക്കക്കാരാണ് ഇത്തവണയുള്ളത്. 619 വഴിപാട് തൂക്കമാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 600-ൽപരം തൂക്കക്കാരും ഇത്തവണ വഴിപാട് തൂക്കത്തിന് ഉണ്ട്. മാർച്ച് 26, 27 തീയതികളിലാണ് വഴിപാട് തൂക്കം നടക്കുന്നത്. കുംഭഭരണി ഉത്സവത്തോടനുബന്ധിച്ചുള്ള ഏഴംകുളം കെട്ടുകാഴ്ച 25-ന് നടക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് ജി.പദ്‌മകുമാർ, സെക്രട്ടറി സുധാകരൻ നായർ, വൈസ് പ്രസിഡൻറ് എം.സി. സാജൻ നായർ, ട്രഷറർ പ്രമോദ് കുമാർ എന്നിവർ വാളമ്പും വില്ലും ഏറ്റുവാങ്ങുന്ന ചടങ്ങിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..