ഏഴംകുളം : പതിനായിരങ്ങൾക്ക് പുണ്യം നല്കിയ കെട്ടുകാഴ്ചയ്ക്കുശേഷം പകലുണർന്നത് തൂക്കം വഴിപാടിന്റെ ആചാരത്തനിമയിലേക്കാണ്. തൂക്കവഴിപാട് കാണാനും നടത്താനും പുലർച്ചെ മുതൽ ഏഴംകുളം ഭഗവതിക്ക് മുന്നിലേക്ക് ഭക്തരെത്തി. ഞായറാഴ്ച പുലർച്ചെ ആലുവിളക്കിൽ ദീപം തെളിയിച്ച് ഭക്തർ തോളിലേറ്റി ക്ഷേത്രത്തിനു വലം വെച്ചു. ഗോപുര രീതിയിൽ 20 അടിയോളം നീളമുള്ള രണ്ടുമരച്ചട്ടങ്ങളിലാണ് ആലുവിളക്ക് ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ രണ്ടുവശങ്ങളിലായി ചെമ്പട്ട് വിരിച്ചുണ്ടാക്കിയ പന്തലും ഇരിപ്പിടവും അതിൽ ഗരുഡ വേഷധാരികളുമുണ്ട്. ചടങ്ങിന് ആലുവിളക്ക് ഗരുഡൻതൂക്കമെന്നും പറയും.
തൂക്കക്കാരും വഴിപാട് നേർന്ന കുടുംബാംഗങ്ങളും മണ്ണടി കാമ്പിത്താൻ കടവിലെത്തി കുളിച്ച്, അവിടെ എത്തുന്ന തൂക്ക ആശാന്മാർക്ക് ദക്ഷിണ നൽകിയാണ് ചടങ്ങിന്റെ തുടക്കം. തുടർന്ന് ഭസ്മം ചാർത്തി മണ്ണടി മുടിപ്പുര ക്ഷേത്രത്തിൽ ദർശനം നടത്തി. കൈതോല മടക്കി നൂൽ കെട്ടി തയ്യാറാക്കിയ രക്ഷ ക്ഷേത്രത്തിൽ പൂജിച്ച് കെട്ടിയശേഷമാണിവർ തിരികെ ഏഴംകുളം ക്ഷേത്രത്തിൽ എത്തുന്നത്. തൂക്കത്തിന്റെ ആദ്യ വളയം (തൂക്കവില്ലിൽ തൂക്കക്കാരുമായുള്ള ഒരുവലത്ത് വെയ്പ്) ക്ഷേത്ര ഊരാഴ്മയുടേതായിരുന്നു. തുടർന്നുള്ള ഓരോ തൂക്ക വളയവും ക്ഷേത്രത്തിന്റെ മുറി ക്രമം അനുസരിച്ചാണ് നടന്നത്. തൂക്കവില്ലിൽ നിന്നിറങ്ങിയ തൂക്കക്കാർ ആശാന്മാരുടെ കൂടെ ക്ഷേത്രത്തിനു വലംവെയ്ക്കുന്ന ചടങ്ങുമുണ്ട്. ഇൗ സമയം ആശാന്മാരുടെ കീഴിൽ പരിശീലിച്ച തൂക്ക പയറ്റ് മുറകൾ ചെയ്താണവർ പോകുന്നത്. കന്നി തൂക്കക്കാർ മകരഭരണി നാളുമുതൽ വ്രതത്തിലാണ്. തൂക്ക ആശാന്മാരുടെ കീഴിൽ ഇവർ തൂക്ക പയറ്റ് മുറകളും പഠിക്കും. ഒരു കൊല്ലമെങ്കിലും തൂക്കവില്ലേറിയിട്ടുള്ള തൂക്കക്കാർ ശിവരാത്രി മുതൽ വ്രതം നോറ്റ് എല്ലാദിവസവും തൂക്കപ്പയറ്റിൽ പങ്കെടുക്കുന്നതും ഏഴംകുളത്തെ പ്രത്യേകതയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..