രാജ്‌മോഹൻ
പന്തളം : കുരമ്പാല പടയണിക്കളരിയിലെ നിറസാന്നിധ്യമാണ് കുരമ്പാല പൊയ്കയിൽ രാജ്‌മോഹനെന്ന കലാകാരൻ. കുരമ്പാല പടയണിയിൽ തിങ്കളാഴ്ച കാലൻകോലം കെട്ടിയാടുമ്പോൾ രാജ്‌മോഹന് പുത്തൻകാവിലമ്മയ്ക്ക് മുമ്പിൽ കാലൻകോലം കെട്ടുവാൻ ലഭിക്കുന്ന രണ്ടാം ഊഴമാണ്.
2016-ൽ കാലനായി ദേവിക്ക് മുമ്പിൽ ചുവടുവെച്ച രാജ്‌മോഹന് മലേഷ്യയുൾപ്പെടെ വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ വേദികളിൽ കളംനിറയ്ക്കാൻ കഴിഞ്ഞു.
സിവിൽ എൻജിനീയറായ ഈ യുവാവ് ഇരുപതോളം വേദികളിൽ ഇതുവരെ കാലൻകോലം കെട്ടിയാടിയിട്ടുണ്ട്. അസാമാന്യ മെയ്‌വഴക്കമാണ് രാജ്‌മോഹനെ വ്യത്യസ്തനാക്കുന്നത്.
ഇത്തവണത്തെ പടയണിയിൽ ഗണപതിയായും പുള്ളിമാടനായും വിനോദരൂപങ്ങളായ മാസപ്പടിയും പ്രവർത്ത്യാരും കുഞ്ഞിരിക്കാ മഹർഷി, മുടിയാട്ടം എന്നീ ഇനങ്ങളിലും തന്റെ കഴിവ് തെളിയിച്ചു. കൂടാതെ വേലകളിയിലും തപ്പുമേളത്തിലും കോലപ്പാട്ടിലുമെല്ലാം രാജ്‌മോഹന്റെ പങ്കുണ്ട്.
മൃത്യുഭയം അകലാൻ കെട്ടുന്ന കോലം
ആയിരം മൃത്യുഞ്ജയഹോമം കാണുന്നതിന് തുല്യമാണ് ഒരു കാലൻകോലം തുള്ളി ഒഴിയുന്നത് കണ്ടാൽ എന്നാണ് വിശ്വാസം. പടയണിയിലെ രാജകോലമെന്നും ഇതിന് വിശേഷണമുണ്ട്. പുരാണപ്രസിദ്ധമായ മാർക്കണ്ഡേയചരിതം ആണ് കാലൻകോലത്തിലൂടെ അവതരിപ്പിക്കുന്നത്. മരണത്തിൽനിന്നു രക്ഷനേടാൻ ശിവസന്നിധിയിലെത്തിയ മാർക്കണ്ഡേയനെ കൊണ്ടുപോകാനെത്തിയ കാലനിൽ നിന്നു രക്ഷപ്പെടാൻ മാർക്കണ്ഡേയൻ ശിവലിംഗത്തിൽ കെട്ടിപ്പിടിച്ചു കിടന്നുവെന്നും കാലപാശമെറിഞ്ഞ് പിടികൂടാൻ ശ്രമിക്കുമ്പോൾ ശിവനും കാലനും തമ്മിലുണ്ടായ യുദ്ധത്തിൽ കാലൻ കൊല്ലപ്പെട്ടുവെന്നുമാണ് ഐതിഹ്യം.
ഈ കഥയാണ് കാലൻകോലത്തിലുള്ളത്. കോലക്കാരൻ കാലനായും ശിവനായും പകർന്നാടുന്ന കാഴ്ച ഇതിൽ കാണാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..