കുടിവെള്ളം കിട്ടുന്നില്ല കുരമ്പാലക്കാർ പാത്രങ്ങളുമായി പമ്പിങ് സ്റ്റേഷനിലെത്തി


1 min read
Read later
Print
Share

കുരമ്പാല തെക്ക് കൊച്ചുതുണ്ടിൽ, നെല്ലിക്കാട്ട് നിവാസികൾ പാത്രങ്ങളുമേന്തി ജല അതോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷനിൽ എത്തിയപ്പോൾ

പന്തളം : കടുത്തവേനലിൽ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്ന കുരമ്പാല തെക്ക് കൊച്ചുതുണ്ടിൽ, നെല്ലിക്കാട്ട് നിവാസികൾ പാത്രങ്ങളുമേന്തി കുരമ്പാല തോട്ടുകര പാലത്തിന് സമീപമുള്ള ജല അതോറിറ്റിയുടെ പമ്പിങ് സ്‌റ്റേഷനിലെത്തി.

വേനലാരംഭിച്ചശേഷം പല ദിവസങ്ങളിലും കുടിവെള്ളം മുടങ്ങുന്നതാണ് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ജല അതോറിറ്റിയുടെ ടാപ്പുകൾ റോഡരികിൽ മാത്രമല്ല വീടുകളിലും നോക്കുകുത്തിയായതോടെയാണ് പരാതിപറഞ്ഞ് മടുത്ത നാട്ടുകാർ വെള്ളം തരണമെന്നാവശ്യപ്പെട്ട് പമ്പിങ് സ്റ്റേഷനിലേക്കെത്തിയത്.

കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്രത്തിന് കിഴക്കുഭാഗം മുതൽ ആതിരമല കോളനി ഭാഗം വരെയുള്ള സ്ഥലത്തെ താമസക്കാർക്കാണ് വെള്ളത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നത്. വെള്ളം കിട്ടാത്തതിനാലും കുഴിച്ചാൽ പാറയായതിനാലും മിക്ക വീടുകളിലും കിണറില്ല.

അധികം വീട്ടുകാരും പൊതു ടാപ്പുകളെയാണ് ആശ്രയിക്കുന്നത്. വരൾച്ച രൂക്ഷമായതോടെ ഉയർന്ന പ്രദേശമായ ഇവിടേക്ക് വെള്ളമെത്താറില്ല. ആതിരമല കോളനിപ്രദേശത്തുള്ളവരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഈ ഭാഗത്തുള്ളവർ മലയുടെ താഴെയുള്ള വീട്ടിലെ കിണറിൽനിന്നുമാണ് വെള്ളംകോരിയെടുക്കുന്നത്. പലതവണ ജല അതോറിറ്റിയുടെ ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പ്രശ്‌നത്തിന് പൂർണ പരിഹാരം ആകുന്നില്ല.

പന്തളം കുടിവെള്ള പദ്ധതിയിൽനിന്നും മുടക്കമില്ലാതെ പമ്പിങ് നടക്കുന്നുണ്ടെങ്കിലും ഈ പ്രദേശത്തുമാത്രമാണ് പൈപ്പിൽ വെള്ളം ലഭിക്കാതിരിക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു. ജലക്ഷാമം രൂക്ഷമായ ആതിരമലയിൽ 2020-ലാണ് പ്രശ്‌നം പരിഹരിച്ചത്. ഇവിടെ മോട്ടോർവെച്ച് പമ്പിങ് നടത്തുന്നുണ്ട്.

കുരമ്പാല-പഴകുളം റോഡിന്റെ അരികിൽ തോട്ടുകര പാലത്തിന് സമീപമുള്ള പമ്പിങ് സ്റ്റേഷനിൽ പന്തളം കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളം ശേഖരിച്ച് അത് വീണ്ടും പമ്പുചെയ്ത് ആതിരമലയിലുള്ള ടാങ്കിലെത്തിച്ചാണ് പറന്തൽ, പെരുമ്പാലൂർ, കുടശ്ശനാട് ഭാഗങ്ങളിലേക്ക് വെള്ളം നൽകുന്നത്.

താഴ്ന്ന പ്രദേശങ്ങളായ പറന്തൽ, കുടശ്ശനാട് ഭാഗങ്ങളിൽ വെള്ളം കിട്ടുന്നുണ്ടെങ്കിലും കുരമ്പാല പെരുമ്പാലൂർ ഭാഗത്ത് വെള്ളം ലഭിക്കുന്നതേയില്ല. പറന്തൽ ഭാഗത്തേക്ക് വെള്ളം പോകുന്ന പാലുവേലിൽക്കുഴി ഭാഗത്ത് വാൽവ് വെച്ചാലേ പെരുമ്പാലൂർ ഭാഗക്കാർക്ക് വെള്ളം മുടങ്ങാതെ ലഭിക്കുകയുള്ളൂവെന്ന് ജല അതോറിറ്റി ജീവനക്കാർ പറയുന്നു.

പ്രഷറില്ലാത്തതും താഴെ ഉപയോഗം കൂടുതലുള്ളതിനാലുമാണ് ഉയർന്ന പ്രദേശത്തേക്ക് വെള്ളമെത്താതിരിക്കാൻ കാരണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..