ഒരിപ്പുറത്തമ്മയ്ക്കായി കെട്ടുകാഴ്ചകൾ ഒരുങ്ങുന്നു


1 min read
Read later
Print
Share

തട്ടയിൽ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രത്തിൽ കെട്ടുകാഴ്ചകളൊരുക്കുന്ന കരക്കാർ

പന്തളം : തട്ടയിൽ ഒരിപ്പുറത്തമ്മയ്ക്കുമുമ്പിൽ കരക്കാരുടെ തിരുമുൽക്കാഴ്ചകളൊരുങ്ങുന്നു. ഏഴ് കരകളിൽനിന്ന്‌ കരക്കാർ അണിയിച്ചൊരുക്കുന്ന വിവിധ കെട്ടുകാഴ്ചകളാണ് ഒരിപ്പുറത്ത് ക്ഷേത്രമുറ്റത്തെത്താനായി ഒരുക്കിത്തുടങ്ങിയത്. മാർച്ച് 25-നാണ് ഇത്തവണ മീനഭരണി ഉത്സവം.

തേരുകൾ, കാളകൾ, ചെറിയ കെട്ടുരുപ്പടികൾ എന്നിവയാണ് ഒരിപ്പുറത്ത് കെട്ടുകാഴ്ചയിലുള്ളത്. ക്ഷേത്രത്തിനു കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകളാണ് ഇരുഭാഗത്തായി പണിപൂർത്തിയായി വരുന്നത്. തട്ടയുടെ ഐശ്വര്യ ദേവതയായ ഒരിപ്പുറത്തമ്മയ്ക്കു മുൻപിലാണ് ദേവിയുടെ തിരുനാളായ ഭരണിനാളിൽ ഏഴ്‌ കരക്കാർ ചേർന്ന് വർണാഭമായ കെട്ടുകാഴ്ചകളൊരുക്കുന്നത്. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകൾ മേലേപന്തിയിലും താഴേപന്തിയിലും നിരത്തിക്കഴിഞ്ഞാൽ കരപറച്ചിൽ എന്ന ചടങ്ങാരംഭിക്കും. കെട്ടുകാഴ്ചകൾ തയ്യാറാക്കിയ വിവരം ദേവിയെ അറിയിക്കാനും കാഴ്ചകൾ ക്ഷേത്രത്തിനു പ്രദക്ഷിണംവെയ്ക്കുന്നതിന് അനുമതി വാങ്ങാനുമായി കരക്കാർ നടത്തുന്ന ചടങ്ങാണിത്. നാളികേരവുമായി ദേവിക്കുമുൻപിലെത്തി പ്രാർഥിച്ചശേഷം കരയുടെ പേരുപറഞ്ഞ് പ്രദക്ഷിണംവെച്ച് ആൽച്ചുവട്ടിൽ തേങ്ങയുടച്ച് കരക്കാർ കെട്ടുകാഴ്ചകൾ പന്തിയിൽനിന്ന്‌ ഇറക്കിവെയ്ക്കും.

കരകളുടെ ക്രമമനുസരിച്ചാണ് കാഴ്ചകൾ പ്രദക്ഷിണം വെച്ചുതുടങ്ങുക. കിഴക്കും പടിഞ്ഞാറും കരകളിലെ ചെറിയ കെട്ടുരുപ്പടികൾ യഥാക്രമം മൂന്നുപ്രാവശ്യം വട്ടമടി പൂർത്തിയാക്കി പന്തിയിൽ തിരികെ വെച്ചുകഴിഞ്ഞാൽ വലിയ കെട്ടുരുപ്പടികളുടെ ഊഴമാണ്. ക്രമമനുസരിച്ച് ക്ഷേത്രത്തിന്‌ പ്രദക്ഷിണംവെച്ചശേഷം കെട്ടുകാഴ്ചകൾ കിഴക്കും പടിഞ്ഞാറുമുള്ള പന്തികളിൽ നിരത്തിവെയ്ക്കും. കാർത്തിക ദിവസമായ 26-ന് രാവിലെ ആറിന് ഗരുഡൻതൂക്കം നടക്കും. എട്ടുമുതൽ കെട്ടുകാഴ്ചകൾ വീണ്ടും ക്ഷേത്രത്തിന്‌ വലംവെയ്ക്കും. പതിനൊന്നുമുതൽ നേർച്ചത്തൂക്കങ്ങൾ ആരംഭിക്കും. തിരുവാതിര ഉത്സവ ദിവസമായ 29-ന് രാവിലെ 8-ന് നവകം, ശ്രീഭൂതബലി, കലശാഭിഷേകം, വൈകീട്ട് 6.30-ന് സേവ, 9-ന് പഞ്ചവാദ്യം 11.30-ന് ഗാനമേള രണ്ടിന് എഴുന്നള്ളത്തും വിളക്കുമുണ്ടാകും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..