• പന്തളം കടയ്ക്കാട് ജുമാ മസ്ജിദിൽ റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്‌കാരം നടത്തുന്ന വിശ്വാസികൾ
പന്തളം : വ്രതശുദ്ധിയുടെ പുണ്യകാലത്തിലെ ആദ്യ വെള്ളിയാഴ്ചയുടെ പുണ്യം ഏറ്റുവാങ്ങി മുസ്‌ലിം മതവിശ്വാസികൾ വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്തി. ആദ്യ വെള്ളിയാഴ്ചയായതിനാൽ വിശ്വാസികളുടെ തിരക്ക് എല്ലാ പള്ളികളിലും കാണാൻ കഴിഞ്ഞു. വെള്ളിയാഴ്ചത്തെ നമസ്‌കാരത്തിൽ കൂടുതൽ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. കുംഭമാസത്തിലെ കൊടുംചൂടിനെ വ്രതശുദ്ധികൊണ്ട് ഇല്ലാതാക്കി വിശുദ്ധിയുടെ കുളിർമയുമായാണ് പള്ളികളിലേക്ക് വിശ്വാസികൾ എത്തിയത്. വിവിധ മേഖലകളിൽ ജോലിനോക്കുന്ന അതിഥി തൊഴിലാളികളും വ്രതമെടുത്ത് പള്ളികളിലേക്ക് നമസ്‌കാരത്തിനായി എത്തുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച റംസാൻ രണ്ടുദിവസം പിന്നിട്ടതോടെ പള്ളികൾ ഖുർആൻ പാരായണംകൊണ്ടും പ്രഭാഷണങ്ങൾകൊണ്ടും മുഖരിതമായി.
റംസാനിലെ ആദ്യത്തെ 10 ദിനങ്ങൾ കാരുണ്യത്തിന്റെയും രണ്ടാമത്തെ 10 ദിനങ്ങൾ പാപമോചനത്തിന്റെയും അവസാന 10 ദിവസങ്ങൾ നരക മോചനത്തിേന്റതുമാണെന്നാണ് വിശ്വാസം. എല്ലാത്തിനും പ്രത്യേക പ്രാർഥനകളുമുണ്ട്. രാത്രിയിൽ നടക്കുന്ന തറാവീഹ് നമസ്‌കാരമാണ് റംസാനിലെ പ്രത്യേകമായ പ്രധാന നമസ്‌കാരം. പള്ളികളും വീടുകളുമെല്ലാം വൃത്തിയാക്കി മോടി പിടിപ്പിച്ച് റംസാൻ മാസത്തെ കാത്തിരിക്കുകയായിരുന്നു വിശ്വാസികൾ. സമൂഹ നോമ്പുതുറക്കലുകളും ഇഫ്ത്താർ സംഗമങ്ങളും വരുംദിവസങ്ങളിൽ സമൂഹബന്ധം ദൃഢമാക്കും.
കാരുണ്യത്തിന്റെയും നന്മയുടെയും മാസമായതിനാൽ വിശ്വാസികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ തിരിക്കുന്ന മാസംകൂടിയാണ് ഇത്. ആത്മീയ സംഗമങ്ങളും മതപ്രഭാഷണങ്ങളും എല്ലായിടങ്ങളിലും നടക്കും. നമസ്‌കാരവും ഹജ്ജുംപോലെ ഇസ്ലാമിന്റെ 5 അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ് റംസാൻ വ്രതാനുഷ്ഠാനം. നന്മകൾ അധികരിപ്പിക്കുന്നതിനൊപ്പം ചെയ്തുപോയ തെറ്റുകൾക്ക് പരിഹാരം കാണാനും അടുത്ത കാലത്തേക്കുള്ള മാനസിക മുന്നൊരുക്കം നടത്താനുംകൂടിയുള്ള സമയമാണ് നോമ്പ് കാലം. പകൽ ഉപവാസവും രാത്രിയിൽ ഉപാസനയുമായി വിശ്വാസി മനസ്സുകളിൽ ആത്മീയ വിശുദ്ധി നിറയുന്ന കാലം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..