കണ്ണങ്കരയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ പൈപ്പുപൊട്ടിയതിനെ തുടർന്ന് ജലം റോഡിൽ ഒഴുകുന്നു
പത്തനംതിട്ട : കുടിവെള്ളം ലഭ്യമാക്കുന്ന ജല അതോറിറ്റി തന്നെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. കണ്ണങ്കര നിവാസികളാണ് റംസാൻ നോമ്പ് കാലത്ത് കുടിവെള്ളമില്ലാതെ കഴിഞ്ഞ ഒരാഴ്ചയായി ബുദ്ധിമുട്ടുന്നത്. ജല അതോറിറ്റി കണ്ണങ്കരയിൽ നടത്തിയ റോഡ് അറ്റകുറ്റപ്പണിമൂലം പൈപ്പ് പൊട്ടിയതിനാൽ ജനങ്ങൾ കുടിവെള്ളമില്ലതെ കഷ്ടപ്പെടുകയാണ്.
റോഡ് നന്നാക്കാൻ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചപ്പോൾ റോഡിലെ പഴയ പൈപ്പ് പൊട്ടുകയായിരുന്നു. കണ്ണങ്കര ജങ്ഷനിൽ മൂന്നിടങ്ങളിലാണ് നിലവിൽ പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്നത്.
കല്ലറക്കടവിലെ ജല അതോറിറ്റി ഓഫീസിൽചെന്ന് പരാതി നൽകിയിട്ടും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
നഗരസഭാ പ്രദേശത്ത് കാലാകാലങ്ങളായി അനുഭവപ്പെടുന്ന ശുദ്ധജലക്ഷാമം പരിഹരിക്കാൻ ഒരുവർഷം മുമ്പ് പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റോഡ് വെട്ടിപ്പൊളിച്ചു. ഒരുവർഷത്തിനിപ്പുറം ടാറിങ് ഇളകിയ ഭാഗത്ത് മെറ്റലും ടാറും ഉപയോഗിച്ച് റോഡ് അറ്റകുറ്റപ്പണികൾ നടത്താനുള്ള ജല അതോറിറ്റിയുടെ പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
കുത്തിപ്പൊളിച്ച ഭാഗത്ത് മെറ്റലിട്ട് ഉറപ്പിക്കാൻ റോഡ് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കൂടുതൽ കുഴിച്ചു.
ഇതോടെ പല വീട്ടുകാരുടെയും വീട്ടിലേക്ക് ശുദ്ധജലം വിതരണം ചെയ്തിരുന്ന പഴയ പൈപ്പ് പൊട്ടുകയും ജലവിതരണം തടസ്സപ്പെടുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധിക്കാതെ മെറ്റലും ടാറും ഉപയോഗിച്ച് റോഡ് ഉറപ്പിച്ച് ജോലിക്കാർ സ്ഥലം കാലിയാക്കിയതോടെ ജനങ്ങളുടെ കുടിവെള്ളവും മുടങ്ങി.
രാത്രിയിലാണ് ഇവിടെ റോഡ് അറ്റകുറ്റപ്പണികൾ നടത്തിയത്. രാവിലെ ജല അതോറിറ്റി പമ്പിങ് ആരംഭിക്കുന്നതോടെ വീടുകളിലെത്തേണ്ട കുടിവെള്ളം പൊട്ടിയ പൈപ്പിലൂടെ പുറത്തേക്കൊഴുകി പാഴാകുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..