തിരുവല്ല : താലൂക്ക് വികസന സമിതിയോഗം പ്രഹസനമാകുന്നതായി ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റുമാർ അടക്കമുള്ള ജനപ്രതിനിധികളിൽ ഭൂരിഭാഗവും പങ്കെടുക്കാതെവരുന്നത് സഭയുടെ നടത്തിപ്പിനെ ബാധിക്കുന്നു. ഇക്കഴിഞ്ഞ മൂന്ന് താലൂക്ക്‌സഭകളിലും കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ മാത്രമാണ് എത്തിയിരുന്നത് അതിലൊക്കെ അധ്യക്ഷത വഹിച്ചത് അദ്ദേഹമായിരുന്നു. താലൂക്കിലെ ഏഴ് പഞ്ചായത്തുകളുടെ പങ്കാളിത്തം വേണ്ടതാണ്. കുറേക്കാലമായി രണ്ടോ മൂന്നോ പഞ്ചായത്തുകളേ എത്താറുള്ളൂ.
സർക്കാരിന്റെ വിവിധ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കാതെവരുന്നതിനാൽ സഭയിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കിയ കാര്യം അറിയാൻ കഴിയാതെപോകുന്നു. പല വകുപ്പുകളും ഉത്തരവാദിത്വപ്പെട്ട അധികാരികളെത്താതെ പ്രതിനിധികളെ അയയ്ക്കുന്ന രീതിയാണ് നിലനിൽക്കുന്നത്. അതിനാൽ ഇവരുടെ വകുപ്പുമായി ബന്ധപ്പെട്ടുവരുന്ന പരാതികളിൽ ഇവർക്ക് മറുപടി പറയാൻ കഴിയാറില്ല. പോലീസ്, എക്സൈസ്, കെ.ആർ.എഫ്.ബി., എൻ.എച്ച്. റോഡ് വിഭാഗം തുടങ്ങിയവരൊന്നും പങ്കെടുത്തില്ല. ഇത്തരമൊരു അവസ്ഥയിലാണ് സഭയുടെ പോക്കെന്നാണ് ആക്ഷേപം
തീരുമാനങ്ങൾ
നിരണം-ചക്കുളത്തുകാവ് പാതയുടെ നിർമാണത്തിനേറ്റെടുത്ത ഭൂമിയിലെ 26-ഓളം കൈയേറ്റങ്ങൾ തിട്ടപ്പെടുത്താൻ സർവേ സൂപ്രണ്ടിന് കത്ത് നൽകാൻ തീരുമാനിച്ചു. നെടുമ്പം-വൈക്കില്ലം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി മെയിന്റനൻസ് വിഭാഗത്തിന് കൈമാറിയ കാര്യത്തിലെ തുടർനടപടിക്ക് പൊതുമരാമത്തിന് ചുമതല നൽകി. കാവുംഭാഗം-മുത്തൂർ റോഡ് പാലത്തിന്റെ കൈവരിയുടെ നിർമാണത്തിന് അടങ്കൽ നൽകിയതിന് അനുമതി ലഭിച്ചാൽ ഉടനേ പണിയും. പൈപ്പാസ് റോഡിലെ സിഗ്നൽ സംവിധാനം ഇടയ്ക്ക് പ്രവർത്തരഹിതമാകുന്നു. ഇതിനാൽ പുതിയ ബാറ്ററി സ്ഥാപിക്കാൻ അടങ്കൽ തയ്യാറാക്കാൻ കെൽട്രോണിനെ നിർദേശിച്ചു.
ലഹരിമരുന്നുകളുടെ ഉപയോഗം തടയുന്നതിന് സ്‌കൂളുകൾക്ക് സമീപമുള്ള കടകൾ കേന്ദ്രീകരിച്ച പരിശോധന നടത്തണം. പനച്ചിമൂടുകടവ് പാലത്തിന്റെ റോഡുപണി പൂർത്തിയാകാത്തതിനാൽ ഇക്കാര്യത്തിൽ സത്വരനടപടി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. വള്ളംകുളം പാലത്തിന് സമീപത്തെ അപകടക്കെണി തീർക്കുന്ന വഴിയോര കച്ചവടത്തിനെതിരേ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. കവിയൂരിലെ അനധികൃത പച്ചമണ്ണ് കടത്തലിൽ വസ്തുഉടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായും നാല് ടോറസ്, രണ്ട് ലോറി, ഒരു ജെ.സി.ബി. എന്നിവ പിടിച്ചെടുത്തായും തഹസിൽദാർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..