പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ തടയണയ്ക്ക് മുകളിലൂടെ വെള്ളം പതഞ്ഞൊഴുകുന്ന കാഴ്ച
പന്തളം : തീർഥാടകർക്കായി കുളിക്കടവും കടവിന്റെ കരയും മനോഹരമാക്കിയപ്പോൾ പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിന് പുതിയ മുഖം. ഊട്ടുപുരക്കടവിനോട് ചേർന്ന് കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കി പൂട്ടുകട്ട പാകി. കൂടാതെ സ്രാമ്പിക്കൽ കടവുവരെയുള്ള ഭാഗം കുളിക്കാൻ പാകത്തിന് പടവുകളും തീർത്തു. മേജർ ജലസേചനവകുപ്പാണ് ഇതിന്റെ പണികൾ നിർവഹിച്ചത്. അച്ചൻേകാവിലാറിനുകുറുകെ കൈപ്പുഴ കരയുമായി ബന്ധിപ്പിച്ച് തടയണ പണിതതിന് മുകളിലൂടെ വെള്ളം ഒഴുകുന്ന കാഴ്ച മനോഹരമാണ്. വെള്ളത്തിൽ പരിചയമുള്ളവർ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതുപോലെ ഇവിടെ കുളിക്കുന്നുമുണ്ട്. എന്നാൽ, ഇത് വലിയ അപകടത്തിനും വഴിതെളിക്കുന്നതാണ്. കടവിന് നീളം കൂട്ടുന്ന പണി കഴിഞ്ഞതോടെ കൂടുതലാളുകൾക്ക് കുളിക്കാനുള്ള സൗകര്യവും ഉണ്ടായിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ഓഫീസും അരവണ നിർമാണ യൂണിറ്റും പ്രവർത്തിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള ഊട്ടുപുരയും കുളിക്കടവും അപകടനിലയിലായിരുന്നു. 2019-ലെ വെള്ളപ്പൊക്കത്തിൽ സംരക്ഷണഭിത്തി തകർന്നുവീഴുകയും ചെയ്തതോടെ മേജർ ജലസേചനവകുപ്പ് ക്ഷേത്രക്കടവിന്റെ പുനരുദ്ധാരണ പണികൾക്ക് ടെൻഡർ നൽകി. 2021 ഒക്ടോബറിൽ ജോലികൾ തുടങ്ങിയിരുന്നെങ്കിലും നവംബർ, ഡിസംബർ മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കംമൂലം തടസ്സപ്പെട്ടിരുന്നു. കടവിലേക്കിറങ്ങാൻ സ്റ്റീൽ പൈപ്പുപയോഗിച്ച് കൈവരിയും ശബരിമല സീസൺ കാലത്ത് ചെയ്തിരുന്നു. കുളിക്കടവിനുമുകളിൽ കാടുകയറിക്കിടന്ന ഭാഗമാണ് പൂട്ടുകട്ടയിട്ട് വൃത്തിയാക്കിയത്. ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് ഇവിടെനിന്ന് വെള്ളച്ചാട്ടം കണ്ട് ആസ്വദിക്കുകയും ചെയ്യാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..