• യൂത്ത് കോൺഗ്രസ് വാങ്ങിയ ആംബുലൻസ് അയിരൂർ ചെറുകോൽപ്പുഴ പാലം ജങ്ഷന് സമീപം ഉപേക്ഷിച്ചനിലയിൽ
കോഴഞ്ചേരി : പാവപ്പെട്ട രോഗികൾക്ക് ആശ്വാസമേകാൻ യൂത്ത് കോൺഗ്രസ് ആവിഷ്കരിച്ച ‘യൂത്ത് കെയർ’ ആംബുലൻസ് ‘കെയറി’ല്ലാതെ നാശത്തിന്റെ വഴിയിലായി. യൂത്ത് കോൺഗ്രസ് പരിപാടിയിൽ കോവിഡ് കാലത്ത് നടന്ന പൊതുസഹായത്തിലെ വീഴ്ചയിൽ യൂത്ത് കോൺഗ്രസിനെ വിമർശിച്ചും ഡി.വൈ.എഫ്.ഐ. പ്രവർത്തനത്തെ അഭിനന്ദിച്ചും മുൻ പ്രതിപക്ഷനേതാവ് നടത്തിയ വാക്കുകൾ ഈ ആംബുലൻസിന്റെ നേർക്കാഴ്ചയിൽ യാഥാർഥ്യമാകുന്നു.
കോവിഡ് കാലത്ത് രോഗികൾക്ക് ഒരുരൂപ അടച്ചാൽ സേവനം ലഭിച്ചിരുന്ന യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ ആംബുലൻസാണ് ചെറുകോൽപ്പുഴ റോഡിൽ ഉപേക്ഷിച്ചിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആംബുലൻസ് വാങ്ങാൻ കോവിഡ് കാലത്ത് യൂത്ത് കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പൂർണമായും സേവന വ്യവസ്ഥയിലാണ് ആംബുലൻസ് സർവീസ് നടത്തിയത്. ആരോടും കണക്കുപറഞ്ഞ് പണംവാങ്ങാതെ പ്രവർത്തകർ സേവനമായി ആംബുലൻസ് ഓടിച്ചു.
ആംബുലൻസിൽ സ്ഥാപിച്ചിരുന്ന വഞ്ചിയിൽ ഒരുരൂപ നാണയം നിക്ഷേപിക്കുന്നവർക്ക് വാഹനം ഉപയോഗിക്കാവുന്ന തരത്തിലായിരുന്നു തുടക്കം. ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയാണ് ആംബുലൻസ് പുറത്തിറക്കിയതെങ്കിലും ജില്ലയിലുടനീളം സർവീസ് ലഭ്യമാക്കിയിരുന്നു. എന്നാൽ, പിന്നീട് വേണ്ടവിധം അറ്റകുറ്റപ്പണി നടക്കാതെവന്നതോടെയാണ് ഇത് വഴിയിൽ കിടക്കേണ്ടിവന്നത്.
വരുമാനം കുറഞ്ഞതോടെ സ്ഥിരം ജീവനക്കാരെ നിയമിക്കാനോ, ആവശ്യമായ അറ്റകുറ്റപ്പണി നടത്താനോ സാധിച്ചില്ല. ഇതിനിടയിലാണ് ഓട്ടത്തിനിടയിൽ വാഹനം വഴിയിൽ നിന്നത്. ഇതിലുണ്ടായിരുന്നവർക്ക് പകരം സംവിധാനം ഏർപ്പെടുത്തി നൽകിയെങ്കിലും വാഹനം നന്നാക്കിയെടുക്കാൻ കഴിഞ്ഞില്ല. പിന്നീടിത് ഉപേക്ഷിച്ച നിലയിലുമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..