Caption
റാന്നി : മലയോര മേഖലയിൽ കടുവ, കാട്ടുപോത്ത്, കാട്ടാന എന്നിവയിലേതെങ്കിലുമൊക്കെ ഇറങ്ങാത്ത ദിവസങ്ങൾ കുറവ്. വ്യാഴാഴ്ച സ്‌കൂൾ തുറക്കുമ്പോൾ ഈ മേഖലകളിലെ രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളെ എങ്ങനെ തനിയെ സ്കൂളിലേക്കയക്കും. സ്‌കൂൾ ബസുകളുണ്ടെങ്കിലും അതിൽ കയറണമെങ്കിൽതന്നെ തോട്ടങ്ങളിലൂടെ പലർക്കും കിലോമീറ്ററുകൾ നടക്കണം.
പെരുനാട് പഞ്ചായത്തിലെ ബഥനിമല, കോളാമല, കാർമ്മേൽ കോളേജ് ഭാഗം, കുളത്തുംനിരവ് ഭാഗങ്ങളിലും വടശ്ശേരിക്കരയിലെ ഒളികല്ല്, ബൗണ്ടറി, കുമ്പളത്താമൺ, മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ ഭാഗം, മണിയാർ എന്നിവിടങ്ങളിലുള്ളവരിലാണ് ഏറെ ഭീതി. ജോലിക്കുപോകാതെ കുട്ടികളെ ദിവസവും ബസ് സ്‌റ്റോപ്പ് വരെ കൊണ്ടുവിടുകയും തിരിച്ചുവിളിക്കുകയും ചെയ്യേണ്ട സ്ഥിതിയിലാണ് രക്ഷിതാക്കൾ.
പെരുനാട് കുളത്തുംനിരവിലാണ് ആദ്യം കടുവ എത്തി പശുവിനെ കൊന്നത്. പിന്നീട് ഒരുമാസത്തോളം ബഥനിമലയിലായിരുന്നു കടുവയുടെ സാന്നിധ്യമുണ്ടായിരുന്നത്. ഇതിനിടയിൽ കോളാമലയിലും കഴിഞ്ഞ ആഴ്ചയിൽ വടശ്ശേരിക്കര ബൗണ്ടറിക്ക് സമീപവും കുമ്പളത്താമണ്ണിലും കടുവ എത്തി. അവസാനം മണിയാർ മേഖലയിലാണ് കടുവയെ കണ്ടത്. ഈ പ്രദേശങ്ങളെല്ലാം ജനവാസമേഖലയാണ്. ഒരിക്കൽ കടുവയെ കാണുന്ന സ്ഥത്തുനിന്നും കിലോമീറ്റർ അകലെയാണ് അടുത്ത തവണ കടുവ പ്രത്യക്ഷപ്പെടുന്നത്.
പെരുനാട് ബഥനിമലയിലുള്ള കുട്ടികൾ ചേന്നംപാറയിലെത്തിയാണ് സ്‌കൂൾ ബസിൽ കയറുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇവിടെ വരെ ബസുകൾ എത്താറുള്ളൂ. ബഥനിമല കോളനി ഭാഗത്തുള്ളവർക്ക് ഒന്നര കിലോമീറ്റർവരെ നടക്കേണ്ടിവരും. പെരുനാട് ഗവ.യു.പി.സ്‌കൂൾ, പെരുനാട് ബഥനി സ്‌കൂൾ എന്നിവിടങ്ങലിലാണ് ഈ മേഖലയിലെ കൂടുതൽ കുട്ടികളും പഠിക്കുന്നത്. വടശ്ശേരിക്കര ഒളികല്ല് മേഖലയിലുള്ളവരുടെ സ്ഥിതിയും ഇതൊക്കെ തന്നെ. കടുവ കൂടാതെ കാട്ടുപോത്തുകളുടെ കൂട്ടവും പലപ്പോഴും വടശ്ശേരിക്കര റോഡരികിലെ തോട്ടങ്ങളിൽ പതിവായി എത്തുന്നുണ്ട്.
സ്‌കൂൾ ബസുകളിൽ പോകാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് ഏറെ ആശങ്ക. രാത്രി ജോലി കഴിഞ്ഞെത്തിയ പലരും രാത്രിയിൽ കാട്ടുപോത്തിനെ റോഡിൽ കണ്ടിട്ടുണ്ട്. ഭയത്തോടെയാണിവർ ഇതുവഴിപോകുന്നത്. മോഡൽ റസിഡൻഷ്യൽ സ്‌കൂളിനടുത്ത ഭാഗങ്ങളിലാണ് കഴിഞ്ഞ ആഴ്ചയിൽ കടുവയും കാട്ടാനയും കാട്ടുപോത്തുമൊക്കെ എത്തിയത്. ഈ മേഖലയിൽ വനാതിർത്തിയിൽ സോളാർ വേലി സ്ഥാപിച്ചുതുടങ്ങിയതാണ് അല്പം ആശ്വാസം നൽകുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..